പ്രതിഫലം നൽകാത്ത സംവിധായിക ഗീതു മോഹൻദാസോ? സ്‌റ്റെഫിയുടെ ആരോപണത്തിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

​ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ എന്ന ചിത്രമാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ
പ്രതിഫലം നൽകാത്ത സംവിധായിക ഗീതു മോഹൻദാസോ? സ്‌റ്റെഫിയുടെ ആരോപണത്തിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

ലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായികയ്‌ക്കെതിരെ ആരോപണമുന്നയിച്ച കോസ്റ്റിയൂം ഡിസൈനർ സ്‌റ്റെഫി സേവ്യറിന് പിന്തുണയുമായി പ്രമുഖ നടി ഐശ്വര്യ ലക്ഷമി. ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക 2017ൽ ഒരുക്കിയ സിനിമയിൽ പ്രവർത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ സിനിമയിൽ നിന്ന് മാറ്റി നിർത്തിയതായും സ്‌റ്റെഫി ആരോപിച്ചിരുന്നു. സംവിധായിക അടക്കമുള്ളവർ ഉൾപ്പെട്ട ഡബ്ല്യൂസിസി സംഘടനയ്‌ക്കെതിരെയും സ്റ്റെഫി ആരോപണം ഉന്നയിച്ചു.

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങൾക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോർട്ടൻസും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിർഭാഗ്യവശാൽ വളരെ സങ്കടമുള്ള കാര്യമാണെന്ന് സ്റ്റെഫി പറഞ്ഞു. തുറന്നുപറയാൻ സ്റ്റെഫി എടുത്ത തീരുമാനത്തിന് നന്ദി കുറിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

സ്റ്റെഫി പേര് വെളിപ്പെടുത്താത്ത സംവിധായിക ​ഗീതു മോഹൻദാസാണെന്നാണ് സിനിമ പ്രേമികളുടെ കണ്ടെത്തൽ. ​ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ എന്ന ചിത്രമാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നതെന്ന് സ്റ്റെഫിയുടെ കുറിപ്പിന് കമന്റായി നിരവധിപ്പേർ കുറിച്ചു. ഇതേ സിനിമയുടെ സം​ഗീത സംവിധായകനും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന ഒരു കമന്റ് സ്റ്റെഫി അം​ഗീകരിക്കുന്നുമുണ്ട്.

നേരത്തെ ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും മാധ്യമവക്താവുമായിരുന്ന സംവിധായിക വിധു വിൻസെന്റ് സംഘടനയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. സംഘടനയിൽ നിന്ന് രാജിവച്ച വിധു ഡബ്ല്യൂസിസിക്കുള്ളിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റെഫിയും ആരോപണവുമായി രം​ഗത്തെത്തിയത്.

സ്റ്റെഫിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോൾ, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു.

അതോടൊപ്പം എന്റെ അസിസ്റ്റന്റ്സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിൻറെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കാം...

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങൾക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോർട്ടൻസും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിർഭാഗ്യവശാൽ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ൽ എൻറെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ, ലൊക്കേഷനിൽ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തിൽ ഇടപെട്ട് അത് സോൾവ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതൽ ഇന്നുവരെ ഒരു റൂറൽ ഏരിയയിൽ നിന്ൻ സിനിമയിൽ എത്തിയ പെൺകുട്ടി എന്ന നിലയിൽ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകൾക്കും താങ്ങും തണലുമായി നിൽക്കുന്നതും ഫെഫ്ക തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com