കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബേയുടെ ജീവിതം സിനിമയിൽ അവതരിപ്പിക്കാനില്ലെന്ന് മനോജ് ബാജ്പേയി. വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അയാളുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബോളിവുഡ് നടൻ മനോജ് ബാജ്പേയി വികാസ് ദുബേയേ അവതരിപ്പിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോജ്.
നിർമാതാവ് സന്ദീപ് കപൂർ ആണ് വികാസ് ദുബേയായി മനോജ് എത്തുമെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. തുടർന്നാണ് താരം നിലപാട് വ്യക്തമാക്കിയത്. മനോജ് ബാജ്പേയി പ്രധാന വേഷത്തിൽ എത്തിയ ബോൻസ്ലേയുടെ നിർമാതാവാണ് സന്ദീപ് കപൂർ.
ഉത്തർപ്രദേശിലെ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് വികാസ് ദുബെ അറസ്റ്റിലാവുന്നത്. തുടർന്ന് ഇയാൾ ഏറ്റമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ച് വ്യാഴാഴ്ച അറസ്റ്റിലായ വികാസ് ദുബേ, വെള്ളിയാഴ്ചയാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ഇയാളുമായി ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുരില്‍ വെച്ച് മറിഞ്ഞു. അതിന് പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് ദുബെയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. തുടർന്ന് പൊലീസ് വെടിവെക്കുകയായിരുന്നു.
കാൺപുരില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ എട്ടു പോലീസുകാരെയാണ് വികാസ് ദുബേ കൊലപ്പെടുത്തിയത്. ഒരു കൊലപാതകക്കുറ്റം ആരോപിച്ച് വികാസ് ദുബെക്കെതിരേ കാൻപുർ പോലീസിൽ ഒരു പരാതി നിലവിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് വികാസിനെത്തേടി ഗ്രാമത്തിലെത്തിയത്. വളരെ ആസൂത്രിതമായ രീതിയിൽ, ഗ്രാമത്തിലെ തന്റെ വീടിനുമുന്നിൽ ജെ.സി.ബി. യന്ത്രം സ്ഥാപിച്ചാണ് തന്നെ പിടികൂടാനെത്തിയ പോലീസുകാരെ വികാസ് തടഞ്ഞത്. പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കത്തിച്ച് തെളിവുനശിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ