മുംബൈ; ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളപ്പണക്കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സംശയകരമായ 15 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ (പിഎംഎല്‍എ) പ്രകാരം കേസെടുത്തത്.
ബിഹാര്‍ പോലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്രതുക കൈമാറിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ബിഹാര്‍ പോലീസ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തും നടി റിയ ചക്രബര്‍ത്തിയും അവരുടെ സഹോദരനും ചേര്‍ന്ന് തുടങ്ങിയ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താന്‍ ബിഹാര്‍ പോലീസ് ബാങ്കുകളില്‍ അടക്കം പരിശോധന നടത്തിയിരുന്നു. പട്‌നയില്‍ നിന്നുള്ള പോലീസ് സംഘം മുംബൈയില്‍ ക്യാംപുചെയ്താണ് അന്വേഷണം നടത്തുന്നത്.
സുശാന്തിന്റെ മരണം സംഭവിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് താരത്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിക്കെതിരെ രൂക്ഷ വിമർശനവുമായി അച്ഛൻ രംഗത്തെത്തിയത്. സുശാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് റിയ ചക്രബര്‍ത്തി അനധികൃത ഇടപാടുകള്‍ നടത്തിയെന്നും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അച്ഛന്റെ പരാതി. തുടർന്ന് ഇടപാടുകള്‍ നിയമാനുസൃതം ആയിരുന്നുവോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേസില്‍ മുംബൈ പൊലീസും സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്. താരത്തോട് വ്യക്തി വിരോധം വച്ചുപുലര്‍ത്തിയവരെ കുറിച്ചും മോശമായി പെരുമാറിയവരെ കുറിച്ചും ബോളിവുഡില്‍ ഒതുക്കാന്‍ ശ്രമിച്ചതിനെ കുറിച്ചുമൊക്കെ മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ സുശാന്തിന്റെ കുടുംബം എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ആരോപണങ്ങളോ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല എന്നാണ് മുംബൈ പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ