മുംബൈ: ആദ്യകാല ബോളിവുഡ് നടൻ രത്തൻ ചോപ്ര (70) അന്തരിച്ചു. ക്യാൻസർ ബാധിച്ചാണ് മരണം. പഞ്ചാബിലെ മലർകോട്‌ലയിൽ വച്ച് വെള്ളിയാഴ്ച്ചയാണ് അന്ത്യം സംഭവിച്ചത്. ക്യാൻസർ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
ചോപ്രയുടെ ദത്തുപുത്രി അനിതയാണ് മരണ വാർത്ത പുറത്തു വിട്ടത്. അവിവാഹിതനായിരുന്ന നടൻ ക്യാൻസർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിയതായും റിപ്പോർട്ടുകളുണ്ട്. ഹരിയാനയിലെ പഞ്ചകുലയിൽ ഒരു വാടക വീട്ടിൽ കഴിഞ്ഞിരുന്ന നടൻ കടുത്ത ദാരിദ്ര്യം നേരിട്ടിരുന്നു. ധർമ്മേന്ദ്ര, അക്ഷയ് കുമാർ, സോനു സൂദ് തുടങ്ങിയവരോട് ധനസഹായമാവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ പ്രതികരണമൊന്നുമുണ്ടായില്ലെന്നുമാണ് റിപ്പോർട്ടുകൾ.
തനൂജ നായികയയെത്തിയ മമ്മി കീ ഗുഡിയാ (1972) ആണ് പ്രസിദ്ധമായ ചിത്രം. അയിനാ (1977) എന്നൊരു ചിത്രത്തിലും വേഷമിട്ടിരുന്നു. അബ്ദുൾ ജബ്ബാർ ഖാൻ എന്നായിരുന്നു യഥാർഥ പേര്. രവി ചോപ്ര എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്നു അദ്ദേഹം സ്‌കൂൾ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
ലോഫർ, ആയാ സാവൻ ജൂം കേ, ജുഗ്നു തുടങ്ങിയ ചിത്രങ്ങളിൽ അവസരം ലഭിച്ചെങ്കിലും മുത്തശ്ശിയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. ഈ ചിത്രങ്ങളിൽ പിന്നീട് ധർമ്മേന്ദ്രയാണ് വേഷമിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ