നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ നടന്റെ വേർപാട് പൂർണമായി ഉൾക്കൊള്ളാൻ സാധിക്കാത്തവരാണ് അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും. ഇപ്പോഴിതാ സ്പിരിറ്റ് ഉള്ളിൽച്ചെന്ന് പൊലീസുകാരൻ മരിച്ച സംഭവവുമായി സാമ്യമുള്ളതാണ് കലാഭവൻ മണിയുടെ മരണമെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ.
പൊലീസുകാരന്റെ മരണവാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് രാമകൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോള പാനീയത്തിൽ സർജിക്കൽ സ്പിരിറ്റ് ചേർത്ത് കുടിക്കുന്നതിനിടെ സ്പിരിറ്റ് അമിതമായ അളവിൽ ഉള്ളിൽ ചെന്നാണ് പൊലീസുകാരന്റെ മരണം സംഭവിച്ചത്. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലാകുകയും ചെയ്തു. കലാഭവൻ മണിയുടെ മരണത്തിലും സമാനമായ സാഹചര്യമാണ് നടന്നതെന്നാണ് രാമകൃഷ്ണൻ ആരോപിക്കുന്നത്. സുഹൃത്തുക്കളിൽ ഒരാൾ ബിയർകുപ്പിയിൽ ബിയറിനൊപ്പം വാറ്റുചാരായം മിക്സ് ചെയ്ത് ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേട്ടന് നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
രാമകൃഷ്ണന്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം
മണി ചേട്ടൻ്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടൻ്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടിത്തിയതും ഇങ്ങനെയാണ്. മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു. ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവം. തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് പോലീസ് ഒപ്പിട്ടു വാങ്ങിയതാണ്. കോളവാങ്ങിയ കടയും വാങ്ങിയത് ആരെല്ലാമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. അതെല്ലാം അട്ടിമറിച്ചു.മണി ചേട്ടൻ്റെ കേസ് മാത്രം ഇതുവരെ തെളിഞ്ഞില്ല. പാഡി വൃത്തിയാക്കിയും മറ്റും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു..മണിയേട്ടൻ്റെ മരണത്തിന് സമാനമായ മരണമാണ് മലപ്പുറത്തെ ഈ പോലീസുദ്യോഗസ്ഥൻ്റത്. ഇതെല്ലാം കാണുമ്പോൾ മണി ചേട്ടൻ്റെ കേസ് തെളിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ