ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിക്കുവേണ്ടിയിട്ട സെറ്റ് ബജ്റംഗദൾ പ്രവർത്തകർ പൊളിച്ചു. കാലടി മണപ്പുറത്തിട്ട സെറ്റാണ് പൊളിച്ചുനീക്കിയത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്വാഭിമാനം രക്ഷിക്കാനാണ് പൊളിച്ചുമാറ്റിയത് എന്നും പറഞ്ഞ് വിഎച്ച്പി നേതാവ് ഹരി പാലോടാണ് ഫേയ്സ്ബുക്ക് പോസ്റ്റിട്ടത്. വലിയ ചുറ്റികകൊണ്ട് സെറ്റ് പൊളിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.’ ഹരിപാലോട് കുറിച്ചു.
അതിനിടെ സെറ്റ് പൊളിച്ചതിനെതിരെ വിമർശനവുമായി സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തി. ലക്ഷങ്ങൾ മുടക്കി നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു നിർമിച്ചതാണ് സെറ്റെന്നായിരുന്നു അജു വർഗീസ് കുറിച്ചത്. ഇന്ന് അതിന്റെ അവസ്ഥ ഞെട്ടലുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകൻ ആഷിക് അബുവും ബജ്റംഗദളിന് എതിരരെ രംഗത്തെത്തി. സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണമെന്നും മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുമെന്നും അദ്ദേഹം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ