മുംബൈ: നടിമാരുടെ അശ്ലീല വിഡിയോകൾ പ്രദർശിപ്പിച്ചതിന് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രമുഖ നിർമാതാവ് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് നടപടി. മഹാരാഷ്ട്ര സൈബർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എഎൽടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോർട്ടലുകളായ എക്സ്‌വിഡിയോസ്, പോൺഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അശ്ലീല വിഡിയോകൾ യുവമനസ്സുകളിൽ 'വിനാശകരമായ പ്രത്യാഘാതങ്ങൾ' ഉണ്ടാക്കുമെന്ന് മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ യശസ്വി യാദവ് പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകളിലും വെബ്‌സൈറ്റുകളിലും അപ്‌ലോഡുചെയ്‌ത വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിച്ച് വീഴ്ത്തി അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്‌തിരിക്കാമെന്നാണ് വിലയിരുത്തൽ.
ഒടിടി പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കിയ ഉത്തരവിന് പിന്നാലെയാണ് കേസ്. സിനിമകൾ, ഓഡിയോ വിഷ്വൽ പരിപാടികൾ, വാർത്ത, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവയെ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നതാണ് ഉത്തരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ