അർജുനെ നായകനാക്കി ഷങ്കർ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് ജെന്റിൽമാൻ. 1993 ൽ ഇറങ്ങിയ ചിത്രം വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. 27 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ്. നിർമാതാവ് കെടി കുഞ്ഞുമോനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി വ്യക്തമാക്കിയത്. നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിലായിരിക്കും ചിത്രം എത്തുക. തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ജെന്റിൽമാനേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡം "ജെന്റിൽമാൻ 2 " ൽ കാണാനാകുമെന്നാണ് കുഞ്ഞുമോൻ പറയുന്നത്. " എന്റെ ജെന്റിൽമാൻ തമിഴ് ,തെലുങ്കു ഭാഷകളിൽ പ്രദര്ശനത്തിനെത്തിയപ്പോൾ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത് . ഇന്ത്യയിൽ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി . ഈ സിനിമയുടെ രണ്ടാം ഭാഗം "ജെന്റിൽമാൻ2 "നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ജെന്റിൽമാനേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡം "ജെന്റിൽമാൻ 2 " ൽ കാണാം . ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ, മെഗാ ബഡ്ജറ്റിൽ തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് നിർമ്മിക്കുന്നത്.- കുഞ്ഞുമോൻ പറഞ്ഞു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂവെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.
സൂപ്പർഹിറ്റ് സംവിധായകൻ ഷങ്കറിന്റെ ആദ്യ സിനിമയായിരുന്നു ജന്റിൽമാൻ. അർജന്റെ നായികയായി മധുപാലയാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിനൊപ്പം എആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. മലയാളിയായ കുഞ്ഞുമോൻ ആദ്യം സംവിധാനം ചെയ്യുന്നത് മലയാളം ചിത്രങ്ങളാണ്. പിന്നീടാണ് തമിഴിലേക്ക് മാറുന്നത്. ജെന്‍റില്‍മാന് പിന്നാലെ കാതലന്‍, കാതല്‍ ദേശം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കുഞ്ഞുമോന്‍ നിര്‍മ്മിച്ചു. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍ട്രെന്‍ട്രും കാതല്‍ ആണ് അവസാനമായി നിര്‍മ്മിച്ച ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ