ബോളിവുഡ് നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോൺ പൊട്ടിക്കരഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിനിടെ നടി മൂന്ന് തവണ കരഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ‘ഇമോഷനൽ കാർഡ്’ (വൈകാരിക തന്ത്രങ്ങൾ) ഇവിടെ ഉപയോഗിക്കരുതെന്ന് അന്വേഷണോദ്യോഗസ്ഥർ നടിയെ താക്കീത് ചെയ്തെന്നും വാർത്തകളിൽ പറയുന്നു.
നേരത്തെ ദീപികയെ ചോദ്യംചെയ്യുമ്പോൾ തന്നെയും ഒപ്പം അനുവദിക്കണമെന്ന് ഭർത്താവും നടനുമായ രൺവീർ സിങ് ആവശ്യപ്പെട്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ആവശ്യമുന്നയിച്ച് രൺവീർ അപേക്ഷ നൽകി എന്നായിരുന്നു വാർത്ത. എന്നാൽ ഇങ്ങനൊരു ആവശ്യം രൺവീർ നടത്തിയിട്ടില്ലെന്ന് എൻസിബി അധികൃതർ തന്നെ വിശദീകരിക്കുകയുണ്ടായി.
കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു ദീപിക അടക്കമുള്ള താരങ്ങളെ അന്വേഷണ സംഘം വിളിപ്പിച്ചത്. വാട്സാപ് ചാറ്റുകൾ തന്റേതാണെന്നു നടി സമ്മതിച്ചതായാണ് വിവരം. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്.
സുശാന്തിന്റെ ടാലന്റ് മാനേജർ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളിൽ ദീപികയുടെയും മാനേജർ കരിഷ്മ പ്രകാശിന്റെയും പേരുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടിയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളാണ് ഇതെന്നാണ് ആരോപണം. നടിയുടെ ഫോൺ എൻസിബിയുടെ കസ്റ്റഡിയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ