കോവിഡ് ടെസ്റ്റ് നടത്തി തെറ്റായ പരിശോധന ഫലം നൽകിയ സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി സംവിധായകൻ ജോൺപോൾ ജോർജ്ജ്. കോട്ടയത്തെ ഒരു ലാബിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 16 ദിവസമായി ക്വാറന്റീനിൽ കഴിയുകയായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ ജോലിയുടെ ഭാഗമായി യാത്ര ചെയ്യാനുള്ളതുകൊണ്ടാണ് ടെസ്റ്റ് നടത്താൻ സ്വകാര്യ ലാബിൽ എത്തുന്നത്. പരിശോധനയിൽ കോവിഡ് പോസ്റ്റീവാണെന്ന് ഫലം വരുകയും അദ്ദേഹത്തെ ആംബുലൻസിൽ കോവിഡ് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ ആരോഗ്യ വിഭാഗത്തിന് സംശയം തോന്നി വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ തന്റെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. എന്നാൽ അപ്പോഴേക്കും കോവിഡ് ബാധിതരുടെ കൂടെ നാലു ദിവസം ജോൺപോളിന് കഴിയേണ്ടതായി വന്നു. നേരത്തെ രോഗമുണ്ടായിട്ടുണ്ടാകാമെന്നും രണ്ട് ദിവസം കൊണ്ട് മാറിയതായിരിക്കാമെന്നുമായിരുന്നു ലാബിന്റെ വിശദീകരണം. തുടർന്ന് രോഗം വന്നിട്ടുണ്ടോ എന്നറിയാൻ ആന്റി ബോഡി ടെസ്റ്റ് നടത്തി നോക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
എന്നാൽ പരിശോധന ഫലം തെറ്റായതിനെ തുടർന്ന് സുഹൃത്തിനും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകൾ അറിഞ്ഞതോടെയാണ് അദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്. സുഹൃത്തിന്റെ ഭാര്യയുടെ പ്രസവ ശസ്ത്രക്രിയയുടെ ഭാഗമായാണ് ഈ ലാബിൽ നിന്ന് ടെസ്റ്റ് നടത്തിയത്. പോസിറ്റീവാണെന്ന് ഫലം വന്നതോടെ പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറൻറൈനിലേക്കു മാറ്റി. ഇതിനിടെ, കുഞ്ഞിന് മഞ്ഞനിറം ബാധിച്ചു. ഇതോടെ ചികിത്സ തേടി ഇവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനാൽ ആരും സ്വീകരിച്ചില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലെ കോവിഡ് സെൻററിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യവിഭാഗം ടെസ്റ്റ് നടത്തിയപ്പോൾ അമ്മയ്ക്ക് രോഗമില്ലെന്ന് കണ്ടെത്തി. ഫലം പോസിറ്റീവായതിനെ തുടർന്ന നാലു ദിവസം കുഞ്ഞിന് മുലപ്പാൽ പോലും കൊടുക്കാൻ ഇവർക്കായില്ല. ആ ലാബിൽ നിന്നു വരുന്ന ഫലത്തിൽ പിഴവുണ്ടെന്ന് ആരോഗ്യവിഭാഗത്തിന് മനസിലാക്കിയിട്ടും ഇപ്പോഴും അവിടെ പരിശോധന നടക്കുന്നുണ്ടെന്നാണ് ജോൺപോൾ പറയുന്നത്.
ജോൺ പോൾ മുഖ്യമന്ത്രിക്ക് അയച്ച പരാതി
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു. കഴിഞ്ഞ ഒാഗസ്റ്റ് ഏഴിന് 1,251 കോവിഡ് രോഗികളുണ്ടെന്നാണ് അങ്ങു പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, അതിലൊന്ന് രോഗമില്ലാതിരുന്ന ഞാൻ ആയിരുന്നു. അങ്ങയുടെ സർക്കാരിൻറെ കോവിഡ് പ്രവർത്തനങ്ങളെ മുഴുവൻ കളങ്കപ്പെടുത്തുന്ന, കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന, ചെയ്യാത്ത കുറ്റത്തിനു ദ്രോഹിക്കുന്ന ചില കാര്യങ്ങളും ഈ നാട്ടിൽ നടക്കുന്നുണ്ടെന്ന് അങ്ങയെ അറിയിക്കാനാണ് ഈ കത്ത്. ഇതിനെതിരേ അങ്ങു കർശന നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഇത് ആരെങ്കിലും പറഞ്ഞുകേട്ട സംഭവം അല്ല, ചിലരുടെ വീഴ്ച മൂലം ഞാൻ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതമാണ്. സുഹൃത്തിനു കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞ ദിവസം മുതൽ, ആരും നിദേശിക്കാതെതന്നെ ക്വാറൻറൈനിൽ ഇരിക്കുകയായിരുന്നു ഞാൻ. 16 ദിവസങ്ങൾക്കു ശേഷവും ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. എനിക്കു കോവിഡ് കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിയാമായിരുന്നിട്ടും ജോലി സംബന്ധമായ ചില യാത്രകൾ അനിവാര്യമായിരുന്നതുകൊണ്ട് അതിനു മുന്നോടിയായി സ്വന്തം നിലയിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
സർക്കാർ കോവിഡ് ടെസ്റ്റിന് അംഗീകാരം നൽകിയിരിക്കുന്ന കോട്ടയത്തെ ഒരു ലാബിൽ പണം മുടക്കി RT-PCR ടെസ്റ്റ് നടത്തി. ഒരു ശതമാനം പോലും കരുതിയില്ല ഞാൻ പോസിറ്റീവാകുമെന്ന്. പക്ഷേ, എന്നെ വിളിച്ചത് ആരോഗ്യവകുപ്പിൽനിന്നാണ്, എൻറെ റിസൾട്ട് കോവിഡ് പോസിറ്റീവായിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ എൻറെ ജീവിതത്തിൽ സംഭവിച്ചതു ഒരിക്കലും ഒാർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.
ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എൻറെ അപ്പനും അമ്മയും കരയുന്നത് , ആംബുലൻസിൻറെ ചുവന്ന വെളിച്ചത്തിൽ എനിക്കു കാണാമായിരുന്നു. എൻറെ രോഗാവസ്ഥയെക്കാൾ എനിക്കു ചിന്തയും പേടിയും, ആ അവസരത്തിൽ ശാരീരികവും മാനസികവുമായി തളർന്ന അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നോർത്തായിരുന്നു. അവരെല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടു.
എന്നെ ചങ്ങനാശേരിയിലെ കോവിഡ് സെൻററിലെത്തിച്ചു. തിരക്കു കുറവായിരുന്നെങ്കിലും, 50 കോവിഡ് ബാധിതരെങ്കിലും അവിടുണ്ടായിരുന്നു. ആ രാത്രി മുതൽ ഞാനും അവർക്കൊപ്പമായിരുന്നു. അടുത്ത ദിവസം ആരോഗ്യവകുപ്പിനു സ്വാകര്യ ലാബ് റിസൾട്ടുകളിൽ സംശയം തോന്നിയതുകൊണ്ടാവാം, അവിടെ ടെസ്റ്റ് ചെയ്തു പോസിറ്റീവായ പലരുടെയും റീടെസ്റ്റ് നടത്തി, ഒപ്പം എൻറെയും. RT-PCR ടെസ്റ്റ് തന്നെ. മൂന്നു ദിവസത്തിനു ശേഷം റിസൾട്ട് വന്നു. എൻറെ കാര്യം മാത്രമേ എന്നെ അറിയിച്ചുള്ളു. ഞാൻ നെഗറ്റീവ്. റിസൾട്ട് അറിഞ്ഞ ഉടൻ ഞാൻ ഡിസ്ചാർജ് ലെറ്റർ വാങ്ങി. എന്നാൽ, രോഗമില്ലാത്ത ഞാൻ കോവിഡ് സെൻററിൽ കഴിഞ്ഞതിനാൽ വീണ്ടും ക്വാറൻറൈനിൽ.
ഇതിനിടെ, ആ ലാബ് അധികൃതരുമായി സംസാരിച്ചപ്പോൾ, എനിക്ക് കോവിഡ് വന്നിട്ടുണ്ടാവുമെന്നും രണ്ടു ദിവസംകൊണ്ട് മാറിയതാവാമെന്നുമായിരുന്നു അവരുടെ മറുപടി. ഇതു ശരിയാണോ എന്നറിയാൻ ഞാൻ ആൻറിബോഡി ടെസ്റ്റ് നടത്തി. അതിൻറെ റിസൾട്ട് എനിക്ക് കോവിഡ് ബാധിച്ചിട്ടില്ല എന്നതായിരുന്നു. തെറ്റായ ലാബ് റിപ്പോർട്ടിനെത്തുടർന്ന് എനിക്കേറെ ദുരിതങ്ങൾ ഉണ്ടായെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയതാണ് ഞാൻ. എന്നാൽ, സമാനമായ മറ്റൊരു സംഭവംകൂടി കോട്ടയത്തുണ്ടായി. എൻറെ അനുഭവത്തേക്കാൾ അതിക്രൂരമായ പരീക്ഷണമാണ് നവജാത ശിശു അടക്കമുള്ള ആ കുടുംബം നേരിട്ടത്. അതുകൂടി കേട്ടതോടെയാണ് ഇതു പരാതിപ്പെടണം എന്നു തീരുമാനിച്ചത്.
ഇപ്പോൾ എല്ലാ ശസ്ത്രക്രിയകൾക്കും മുൻപ് കോവിഡ് ടെസ്റ്റ് വേണമല്ലോ. അതുപോലെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു മുൻപ് കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരിൽ ഡോണി ജോസഫിൻറെ ഭാര്യയുടെ കോവിഡ് ടെസ്റ്റ് നടത്തി, കുഞ്ഞുണ്ടാവുന്നതിന് ഒരു മണിക്കൂർ മുൻപ്, ഹോസ്പിറ്റൽ തന്നെ ഇതേ ലാബിനെ ഏൽപിച്ച ടെസ്റ്റിൻറെ റിസൾട്ട് വന്നു, പോസിറ്റീവ്. ഇതോടെ പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറൻറൈനിലേക്കു മാറ്റി. ഇതിനിടെ, കുഞ്ഞിന് മഞ്ഞനിറം ബാധിച്ചു. ഇതോടെ ചികിത്സ തേടി ഇവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനാൽ ആരും സ്വീകരിച്ചില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലെ കോവിഡ് സെൻററിലേക്കു മാറ്റി. ഇതിനിടെ, കോവിഡ് ബാധിക്കാനുള്ള യാതൊരു സാഹചര്യത്തിലും പോകാതിരുന്ന യുവതിയുടെ റിസൾട്ടിൽ സംശയം തോന്നിയ ആരോഗ്യവകുപ്പ് അമ്മയുടെ കോവിഡ് ടെസ്റ്റ് വീണ്ടും നടത്തി. ഫലം നെഗറ്റീവ്. ഫലം വന്നപ്പോഴേക്കും രോഗമില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് ആശുപത്രിയിൽ നാലു ദിവസം പിന്നിട്ടിരുന്നു.
കോവിഡ് പോസിറ്റീവ് എന്നു തെറ്റായ റിസൾട്ട് കിട്ടിയതു മൂലം കുഞ്ഞിനു മുലപ്പാൽ പോലും കൊടുക്കാൻ കഴിയാതെ നിസ്സഹായയായി ആ അമ്മ. നാലു രാവും പകലും അവരവിടെ കഴിയേണ്ടി വന്നു. കോവിഡ് രോഗികളെ ഭയമുള്ളവരാണ് ഭൂരിഭാഗവുമെന്ന് അന്ന് ആരും സഹായിക്കാനില്ലാതെ വന്നപ്പോൾ അവർക്കു മനസിലായി. ഒരു നഴ്സ് ആ സമയത്തു കാണിച്ച സ്നേഹവും കരുതലും അവർ പറഞ്ഞത് ഓർക്കുന്നു. രോഗം വന്നുപോയില്ല എന്നുറപ്പിക്കാൻ ഇവർ ആൻറിബോഡി പരിശോധനയും നടത്തി. രോഗം ബാധിച്ചിട്ടില്ല എന്നയായിരുന്നു ഫലം.
പ്രസ്തുത ലാബ് കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ 40,000ൽ അധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, പണം മുടക്കി ഇവിടെ ടെസ്റ്റ് നടത്തിയിട്ടുള്ള, എന്നെപ്പോലെ എത്രയോ ആളുകൾ ഇവരുടെ ഇരകളായിട്ടുണ്ടാകാമെന്നതാണ് ഇപ്പോൾ സംശയം. ഇവർ നൽകുന്ന റിസൾട്ടിനെക്കുറിച്ച് ആരോഗ്യവകുപ്പിലുള്ളവർക്കുതന്നെ സംശയം ഉയർന്നിട്ട് രണ്ടാഴ്ചകൾ പിന്നിട്ടു സാർ, പക്ഷേ, ആരും നടപടിയൊന്നും എടുക്കുന്നില്ല. ഈ ലാബിൽനിന്ന് ഇപ്പോഴും ആയിരക്കണക്കിനു ടെസ്റ്റ് റിസൾട്ടുകൾ പുറത്തുവരുന്നു. ഈ മഹാമാരിക്കിടയിൽ നമ്മുടെ സമൂഹത്തിലേക്കു ജനിച്ചുവീണ, ആ കുഞ്ഞിനും കുടുംബത്തിനും ഇവരുടെ വീഴ്ച മൂലം നേരിട്ട നീതികേടും ദുരിതവും ഒരിക്കലും പൊറുക്കാനാവില്ല. ഇനിയും ആരും അനാവശ്യമായി വഞ്ചിക്കപ്പെടാതിരിക്കാൻ ഇക്കാര്യത്തിൽ കർശന നപടിയെടുക്കണമെന്നും തെറ്റായ റിപ്പോർട്ട് നൽകുന്ന ലാബുകളെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു. ലാബുകളുടെ നിരുത്തരവാദപരമായ സമീപനംകൊണ്ട് രോഗമില്ലാതിരുന്നിട്ടും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പട്ടികയിൽ പോലും ഉൾപ്പെടേണ്ടി വന്നവർ എത്രയോ പേരുണ്ടാകും. സത്യത്തിൽ വ്യക്തികൾ മാത്രമല്ല സർക്കാർകൂടി കബളിപ്പിക്കപ്പെടുന്ന ഇത്തരം അനാസ്ഥക്കെതിരേ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കണമെന്ന് ഒരിക്കൽകൂടി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
ജോൺപോൾ ജോർജ്
സംവിധായകൻ (അമ്പിളി, ഗപ്പി)
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ