അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും പ്രമുഖ നടിയുമായ സബ സഹറിന് വെടിയേറ്റു. അഫ്ഗാന് തലസ്ഥാനമായ കാബൂളിൽവച്ചാണ് വെടിയേറ്റത്. ചൊവ്വാഴ്ച ജോലിക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം സബയുടെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ഭർത്താവ് എമൽ സാകിയെ പറഞ്ഞു. രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. ആക്രമണം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിന്റെ പടിഞ്ഞാറ് സബയുടെ താമസ്ഥലത്തിനു സമീപത്താണ് വെടിവയ്പ്പുണ്ടായത്. ഈ സമയം കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സബയും ഒരു കുട്ടിയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഡ്രൈവറുമായിരുന്നു കാറിൽ. വെടിവയ്പിൽ കുട്ടിക്കും ഡ്രൈവർക്കും പരിക്കേറ്റില്ല. സബ വീട്ടിൽ നിന്ന് ഇറങ്ങി അഞ്ച് മിനിറ്റിനുശേഷം വെടിയൊച്ച കേട്ടതായി സാകി പറഞ്ഞു. തുടർന്ന് സബയെ വിളിച്ചപ്പോൾ വയറ്റിൽ വെടിയേറ്റതായി പറഞ്ഞുവെന്നും എമൽ വ്യക്തമാക്കി. പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ഉടനെ എമർജൻ ഹോസ്പിറ്റലിലേക്കും പിന്നീട് പൊലീസ് ഹോസ്പിറ്റലിലേക്കും മാറ്റി. സബ സഹറിന്റെ വയറില്‍ ഓപ്പറേഷന് വിജയകരമായി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് സബ. സ്ത്രീകളുടെ അവകാശ പ്രവർത്തക കൂടിയാണ് അവർ. പൊലീസ് ഓഫിസറായി ജോലി നോക്കുകയാണ് ഇപ്പോൾ സബ. അഫ്ഗാനിസ്ഥാനില്‍ കലാകാരന്മാര്‍ക്കെതിരെയും, സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയും വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ അക്രമികളെ പിടികൂടാന്‍ അഫ്ഗാന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ