ഫഹദ് ഫാസിൽ- നസ്രിയ താരജോഡിയിൽ അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് സെൻസർ കുരുക്കിൽ. ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗം നീക്കം ചെയ്യാൻ തിരുവനന്തപുരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോർഡ് ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. എന്നാൽ ഇതിന് സംവിധായകൻ വഴങ്ങാതിരുന്നതോടെ മുംബൈയിലുള്ള സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുന:പരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയാണ്.
ഇന്ന് റിവൈസിങ് കമ്മിറ്റി ചിത്രം കണ്ട് തീരുമാനമെടുക്കും. ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. റിലീസ് ചെയ്യാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ചിത്രം സെൻസർ കുരുക്കിൽ പെട്ടത്.
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. ഉസ്താദ് ഹോട്ടൽ റിലീസ് ചെയ്ത എട്ടുവർഷത്തിന് ശേഷമാണ് അൻവർ റഷീദ് പുതിയ ചിത്രവുമായി എത്തുന്നത്. കൂടാതെ വിവാഹശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. പുറത്തുവന്ന ചിത്രത്തിന്റെ ഗാനങ്ങൾക്കും ട്രെയിലറിനും മികച്ച പ്രതികരണം നേടിയിരുന്നു.
വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ