ചെന്നൈയിലെ ഇന്ത്യന്‍ 2ന്റെ സെറ്റില്‍ വച്ച് കഴിഞ്ഞ രാത്രി ക്രെയിൻ വീണുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ നടി കാജല്‍ അഗര്‍വാള്‍. കമല്‍ഹാസന്‍, സംവിധായകന്‍ ശങ്കര്‍, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. അപകടത്തില്‍ നിന്ന് രക്ഷപ്പെടാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് നടി.
'കഴിഞ്ഞ രാത്രി സെറ്റില്‍ വച്ച് ഭീമാകാരമായ ആ ക്രെയിന്‍ വീണുണ്ടായ അപകടത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് സംഭവിച്ചത്. ആ നിമിഷം എന്റെ ജീവന്‍ ബാക്കി വച്ചു. അതുകൊണ്ട് എനിക്ക് ഈ ട്വീറ്റ് ചെയ്യാനായി. ദൈവത്തോട് നന്ദി. ജീവിതത്തിന്റെയും സമയത്തിന്റെയും വില എന്നെ പഠിപ്പിച്ചതിന്'- അപകട ശേഷം ട്വിറ്ററിലിട്ട കുറിപ്പിൽ കാജൽ പറയുന്നു.
മരിച്ച സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചും കാജല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ'- കാജൽ കുറിച്ചു.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം സംഭവിച്ചത്. ഒരു ഗാന രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകീട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. അതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. സെറ്റില്‍ ഒരുക്കിയിരുന്ന ടെന്റിന് മുകളിൽ ക്രെയിന്‍ വീണു. ക്രെയിനിനടിയില്‍പ്പെട്ട മൂന്ന് പേര്‍ തത്ക്ഷണം മരിച്ചു.
ടെന്റിനുള്ളില്‍ അവര്‍ക്കൊപ്പം ശങ്കറും ഇരുന്നിരുന്നു. ടെന്റിന് മുകളില്‍ കെട്ടിയിരുന്ന തുണിയുടെ ഭാഗമാണ് ശങ്കറിന് മേല്‍ വീണത്. അദ്ദേഹം ഇരുന്നിടത്ത് നിന്ന് തെന്നിമാറിയത് കൊണ്ട് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ശങ്കറിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ