രണ്ട് നടന്‍മാരില്‍ നിന്ന് കൂടി മൊഴിയെടുക്കും; സിനിമാ ബന്ധമെന്ന നിഗമനത്തില്‍ പൊലീസ്

താന്‍ നമ്പര്‍ കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി പട്ടിക്കര
രണ്ട് നടന്‍മാരില്‍ നിന്ന് കൂടി മൊഴിയെടുക്കും; സിനിമാ ബന്ധമെന്ന നിഗമനത്തില്‍ പൊലീസ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധം എന്ന നിഗമനത്തില്‍ പൊലീസ്. ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. രണ്ട് നടന്‍മാരില്‍ നിന്നുകൂടി മൊഴിയെടുക്കും. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് അറസ്റ്റിലായി. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയ പരാതിയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദില്‍ നിന്ന് ഷംന തിരിച്ചെത്തി.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചപ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുകാരെന്ന് പറഞ്ഞ് തന്നെയാണ് പ്രതികള്‍ തന്നെ വിളിച്ചത്. പ്രൊഡക്ഷന്‍ കന്‍ട്രോളര്‍ ഷാജി പട്ടിക്കരവഴിയാണ് ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും ധര്‍മജന്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ നമ്പര്‍ കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി പട്ടിക്കര പറഞ്ഞു.

മുഖ്യപ്രതികളില്‍  ഒരാളായ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റിലായി. തൃശൂരില്‍ നിന്നാണ് ഹാരിസിനെ പിടികൂടിയത്. പ്രതികളായ  റഫീഖും, മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്. ഹാരിസ് വഴിയാണ് പ്രതികള്‍ ഷംനയെ ബന്ധപ്പെട്ടത്. പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തി സ്വര്‍ണക്കടത്തിനു പ്രേരിപ്പിച്ച പരാതിയില്‍ കൂടുതല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തു.

ഉച്ചയോടെയാണ് ഷംന ഹൈദരബാദില്‍ നിന്ന് തിരിച്ചെത്തിയത്. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com