ലോക്ക്ഡൗൺ നാളിൽ ലഭിച്ച വൈദ്യുതി ബില്ലിലെ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള നടി കാർത്തിക നായർ. ഒരു ലക്ഷത്തോളം രൂപയാണ് കാർത്തികയുടെ വീട്ടിലെ വൈദ്യുതി ബിൽ. ബിൽ തുക കണ്ട് അമ്പരന്ന കാർത്തിക ഇതിനെതിരെ ട്വീറ്റിൽ പ്രതികരിച്ചു.
അദാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ കാർത്തിക ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. എന്ത് തരം അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി കമ്പനി നടത്തുന്നതെന്നാണ് നടിയുടെ ചോദ്യം. മീറ്റർ റീഡിങ് പോലും എടുക്കാതെയാണ് ബിൽ തുക കണക്കുകൂട്ടിയിരിക്കുന്നതെന്നും കാർത്തിക കുറ്റപ്പെടുത്തി.
‘മുംബൈയിൽ അദാനി ഇലക്ട്രിസിറ്റി എന്ത് തരം അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബിൽ ഒരു ലക്ഷത്തോളമാണ്. ലോക്ക്ഡൗൺ കാരണം മീറ്റർ റീഡിങ് നോക്കാൻ കഴിയാത്തതിനാൽ അവർ കന്നെ കണക്കുകൂട്ടിയ തുകയാണ് ഇത് . മുംബൈക്കാർ പലരും സമാനമായ പരാതി പറഞ്ഞുകേൾക്കുന്നു.’–കാർത്തിക ട്വീറ്റ് ചെയ്തു.
മുൻകാല നടി രാധയുടെ മകളായ കാർത്തിക മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞിലാണ് ആദ്യമായി അഭിനയിച്ചത്. 'കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന സിനിമയിലും നായികാവേഷത്തിലെത്തി. പിന്നീട് സിനിമയിൽ നിന്ന് ബിസിനസ്സിലേക്ക് തിരിഞ്ഞ കാർത്തിക ഇപ്പോൾ പ്രമുഖ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. ഇപ്പോൾ വന്നത് തന്റെ ഹോട്ടലിലെ ബില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണെന്നും പക്ഷെ അത് വീട്ടിലെ ബില്ലാണെന്നും പറയുകയാണ് കാർത്തിക.
അക്കൗണ്ട് നമ്പറും കോൺടാക്ട് വിവരങ്ങളും കൈമാറാൻ ആവശ്യപ്പെട്ട് കാർത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ