മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചതും ബിക്കിനി ധരിക്കാൻ ധൈര്യം നൽകിയതും അമ്മയാണെന്ന് തുറന്നുപറഞ്ഞ് നടി രാകുൽ പ്രീത് സിങ്. താൻ ബിക്കിനി ധരിക്കുന്നതിൽ അച്ഛനോ അമ്മയ്ക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ആവശ്യമായ പിന്തുണ നൽകി അവർ ഒപ്പമുണ്ടായിരുന്നെന്ന് നടി പറഞ്ഞു. നിരവധി കുട്ടികൾക്ക് മാതാപിതാക്കളുടെ ശരിയായ പിന്തുണ ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും രാകുൽ പറഞ്ഞു.
2011ലാണ് ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ രാകുൽ മത്സരിച്ചത്. ‘‘ബിക്കിനി ധരിക്കേണ്ടി വരുമെന്നും ഞാൻ അതിന് തയാറായിട്ടില്ലെന്നും അമ്മയോട് പറഞ്ഞു. എന്നാൽ അമ്മയ്ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ‘അതിന് എന്താ ? നീ തയാറാകണം’ എന്നായിരുന്നു അമ്മയുടെ നിലപാട്’’ രാകുൽ പറഞ്ഞു. ബിക്കിനി വാങ്ങാൻ പോകുമ്പോൾ ആകർഷകമായ നിറങ്ങൾ തിരഞ്ഞെടുക്കാൻ അച്ഛൻ പറയാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാകുൽ.
കോവിഡ് 19നെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ദുരിതത്തിലായ 200 കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണമെത്തിക്കാനുള്ള ദൗത്യത്തിലാണ് രാകുൽ ഇപ്പോള്‍. സ്വദേശമായ ഗുരുഗ്രാമിലെ അപ്പാർട്ട്മെന്റിലാണ് ഭക്ഷണമുണ്ടാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ