സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി രസകരമായ കഥാപാത്രങ്ങളാണ് മലയാളികൾക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും മോഹൻലാൽ ഒരു രസികനാണ്. വേഷം മാറി പറ്റിക്കുന്ന പരിപാടി പോലും സൂപ്പർതാരത്തിന്റെ കയ്യിലുണ്ട്. മോഹൻലാലിന്റെ കുസൃതിയിൽ ഒരിക്കൽ സത്യൻ അന്തിക്കാടിന് കുടുംബത്തേയും കൂട്ടി വീടുവിട്ടു പോകേണ്ടിവന്നു. കേരളകൗമുദിയിൽ എഴുതിയ കുറിപ്പിലായിരുന്നു താരം രസകരമായ അനുഭവം പങ്കുവെച്ചത്.
മോഹൻലാൽ കാരണം ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീട്ടിൽ നിന്ന് തൃശൂരുള്ള ഫ്ളാറ്റിൽ പോയി അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. 'ഒരു ദിവസം വൈകുന്നേരം ലാൻഡ്ഫോണിലേക്ക് ഒരു കാൾ വന്നു. മറുതലയ്ക്കൽ ഒരാൾ കരഞ്ഞുകൊണ്ട് വിളിക്കുകയാണ്. മലബാറുകാരനാണെന്ന് സംസാരശൈലിയിൽ നിന്ന് വ്യക്തം. ''സാർ ഞാൻ ജബ്ബാറാണ്. സാറിനെ കാണാൻ വരുന്ന വഴിയാണ്. കുറേ ആളുകൾ എന്നെ ബസ് സ്റ്റാൻഡിൽ തടഞ്ഞു വച്ചു. ഞാൻ സാറിന്റെ പേര് പറഞ്ഞിട്ടും വിടുന്നില്ല. അവർ പൊലീസിനെ വിളിക്കാൻ പോകുകയാണ് സാർ."" എന്നൊക്കെ പറഞ്ഞ് ആകെ ബഹളം. ഏതോ പോക്കറ്റടിക്കാരൻ പിടിക്കപ്പെട്ടപ്പോൾ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയാണെന്ന് പേടിച്ച് ഫോൺ കട്ട് ചെയ്തു. രണ്ടാമതും വിളിവന്നു. ''സാർ രക്ഷിക്കണം. സാറിനെ കാണാനായി വന്ന എന്നെ തൃശൂർ ബസ് സ്റ്റാൻഡിൽ തടഞ്ഞു വച്ചിരിക്കുകയാണ്. എനിക്കിവിടെ വേറാരെയും പരിചയമില്ല."'
ഏതോ കള്ളൻ തടിതപ്പാനായി തന്റെ പേര് പറയുകയാണെന്നാണ് അദ്ദേഹം കരുകിയത്. പൊലീസിനേയും കൂട്ടി അയാൾ തന്റെ വീട്ടിലേക്ക് വരുമെന്ന് ഭയന്ന് അദ്ദേഹം ഭാര്യയെയും മക്കളെയുമെല്ലാം വണ്ടിയിൽ കയറ്റി തൃശൂരുള്ള ഫ്ളാറ്റിലേക്ക് പോയി. ഇതേക്കുറിച്ച് ഭാര്യയോട് പോലും പറഞ്ഞില്ല. എന്നാൽ ഫ്ലാറ്റിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് പ്രിയദർശന്റെ ഫോൺ വരുന്നത്. 'ഒരാൾ സഹായത്തിന് വിളിക്കുമ്പോൾ ഇങ്ങനെയാണോ കാണിക്കുന്നത് എന്നായിരുന്നു പ്രിയദർശന്റെ ചോദ്യം. അപ്പോഴാണ് മോഹൻലാലും പ്രിയനും ശ്രീനിവാസനും മദ്രാസിൽ ഒന്നിച്ചിരുന്ന് എന്നെ പറ്റിക്കുകയായിരുന്നുവെന്നു മനസിലായത് എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ