'സ്ത്രീകള്‍ എനിക്കെതിരെ തിരിയുമെന്ന പേടിയില്ല'; വിവാദപരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മുകേഷ് ഖന്ന

സ്ത്രീകള്‍ അടുക്കള പണിയാണ് ചെയ്യേണ്ടതെന്നും പുറത്തിറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടൂ ആരംഭിച്ചത് എന്നുമായിരുന്നു മുകേഷ് പറഞ്ഞത്
'സ്ത്രീകള്‍ എനിക്കെതിരെ തിരിയുമെന്ന പേടിയില്ല'; വിവാദപരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മുകേഷ് ഖന്ന

സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടന്‍ മുകേഷ് ഖന്ന. സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് താന്‍ എതിരല്ലെന്നും മൂടൂവിന്റെ തുടക്കത്തെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞത് എന്നുമാണ് താരം പറയുന്നത്. വിഡിയോയുടെ ചെറിയ ഭാഗം മാത്രം കട്ട് ചെയ്ത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതാണെന്നാണ് മുകേഷ് ഖന്ന പറയുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്റര്‍വ്യൂവിന്റെ പൂര്‍ണരൂപവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ അടുക്കള പണിയാണ് ചെയ്യേണ്ടതെന്നും പുറത്തിറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടൂ ആരംഭിച്ചത് എന്നുമായിരുന്നു മുകേഷ് പറഞ്ഞത്. 

സ്ത്രീകളെ താന്‍ വളരെ അധികം ബഹുമാനിക്കുന്നുണ്ടെന്നും അവരുടെ സുരക്ഷയില്‍ തനിക്ക് ഉത്കഠാകുലനാണെന്നുമാണ് താരം പറയുന്നത്. 'സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മീടൂ എങ്ങനെയാണ് തുടങ്ങിയത് എന്നാണ് പറയാന്‍ ശ്രമിച്ചത്. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, ശൂന്യാകാശത്തുവരെ സ്ത്രീകള്‍ തിളങ്ങുകയാണ്. പിന്നെ എങ്ങനെയാണ് ഞാന്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരെയാവുക. വീടിന് പുറത്തുപോയി സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തേണ്ട അവസ്ഥ വരുന്നതുപോലെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്ന സ്ത്രീകളുടേയും പുരുഷന്റേയും ധര്‍മത്തെക്കുറിച്ചാണ് പറഞ്ഞത്.' 

'സ്ത്രീകള്‍ പുറത്തുപോകുന്നതുകൊണ്ടാണ് മീടൂ നടക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ഒരു വര്‍ഷം മുന്‍പ് എടുത്ത വിഡിയോയില്‍ ജോലികളുടെ ജോലി സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ഇപ്പോള്‍ എങ്ങനെയാണ് അത്തരത്തില്‍ പറയാനാവുക. എന്റെ പരാമര്‍ശത്തെ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ 40 വര്‍ഷത്തിലെ എന്റെ സിനിമ ജീവിതം തെളിയിക്കുന്നുണ്ട് ഞാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനം. എന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഏതെങ്കിലും സ്ത്രീകള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുകയാണ്, എന്റെ ആശയം കൃത്യമായി അവതരിപ്പിക്കാതിരുന്നതില്‍. സ്ത്രീകള്‍ എനിക്ക് നേരെ തിരിയുമെന്ന് ഞാന്‍ ഭയക്കുന്നില്ല. എനിക്കെതിരെയാവേണ്ട കാര്യമില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഞാന്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം'.- മുകേഷ് ഖന്ന പറഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mukesh Khanna (@iammukeshkhanna) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com