അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതോടെ വർഷങ്ങളായി അനുഭവിക്കുന്ന അവഹേളനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിയമവിദ്യാർത്ഥിയായ സോന എം എബ്രഹാം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും മറ്റും വന്നതോടെയാണ് സോന വർഷങ്ങളുടെ സൈബർ ആക്രമണം നേരിടുന്നത്. ഇതേക്കുറിച്ച് ഡിജിപി ഉൾപ്പടെയുള്ള പലർക്കും പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല എന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ സോന പറയുന്നു.
സതീഷ് അനന്തപുരിയുടെ സംവിധാനത്തിൽ ആന്റോ കടവേലി നിർമിച്ച ചിത്രമാണ് ഫോർ സെയിൽ. മുകേഷ്, വിജയരാഘവൻ, കാതൽ സന്ധ്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ പറയുന്നത് സഹോദരി പീഡിപ്പിക്കുന്നതുകണ്ട് ആത്മഹത്യ ചെയ്യുന്ന നായികയുടെ കഥയാണ്. എന്നാൽ ഈ സിനിമ കാരണം യഥാർത്ഥ ജീവിതത്തിൽ ആത്മഹത്യയുടെ വക്കിൽ എത്തിയത് താനാണ് എന്നാണ് സോന പറയുന്നത്. ചിത്രത്തിനു വേണ്ടി ചെറിയ അണിയറ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് റേപ്പ് രംഗം ഷൂട്ട് ചെയ്തിരുന്നു. ഈ ദൃശ്യമാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. ഇതേക്കുറിച്ച് പരാതി നൽകിയെങ്കിലും സംവിധായകനും നിർമാതാവിനും എഡിറ്ററിനും മാത്രം ലഭിക്കുന്ന രംഗങ്ങൾ എങ്ങനെയാണ് പുറത്തുവന്നതെന്നു പോലും അന്വേഷിച്ചിട്ടില്ല എന്നാണ് സോന പറയുന്നത്.
പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് യു ട്യൂബിലും നിരവധി പോൺ സൈറ്റുകളിലും പല വിധ പേരിൽ, പല തലക്കെട്ടിൽ പ്രചരിച്ചത്. ഇതോടെ ബന്ധുക്കളും സുഹൃത്തുക്കളും പഠിപ്പിക്കുന്ന അധ്യാപകരും അടക്കം മോശം മനോഭാവത്തോടെയാണ് തന്നെ കണ്ടിരുന്നതെന്നും സോന പറയുന്നു. വർഷങ്ങളായി താൻ കടന്നു പോകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും സോന വ്യക്തമാക്കുന്നുണ്ട്. ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാംപെയിനോട് അനുഭാവം വ്യക്തമാക്കിയാണ് സോന എം എബ്രഹാം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് സോനയ്ക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്തും മലയാള സിനിമയിലെ വനിത കൂട്ടായ്മ ഡബ്യൂഡബ്ല്യൂസിയും രംഗത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ