'നിലപാടുകൾ തുറന്നു പറഞ്ഞതിന്  അവനെ നിഷ്കരുണം വിചാരണ ചെയ്തു, കുരിശുമരണം വിധിച്ചു'; തിലകന്റെ ഓർമ്മദിനത്തിൽ ഷമ്മി

അച്ഛനെ ക്രിസ്തുദേവനോടാണ് താരം ഉപമിച്ചത്
'നിലപാടുകൾ തുറന്നു പറഞ്ഞതിന്  അവനെ നിഷ്കരുണം വിചാരണ ചെയ്തു, കുരിശുമരണം വിധിച്ചു'; തിലകന്റെ ഓർമ്മദിനത്തിൽ ഷമ്മി

മലയാളത്തിന്റെ നടനവിസ്മയം തിലകൻ വിടപറഞ്ഞിട്ട് ഇന്ന് എട്ടു വർഷം തികയുകയാണ്. അച്ഛന്റെ ഓർമ്മ ദിനത്തിൽ ശക്തമായ കുറിപ്പുമായി എത്തുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷമ്മി തിലകൻ. അച്ഛനെ ക്രിസ്തുദേവനോടാണ് താരം ഉപമിച്ചത്. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞതിന് സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു. തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു എന്നാണ് ഷമ്മി തിലകൻ കുറിച്ചത്. ബൈബിളിലെ വരികളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

മലയാള സിനിമയിൽ നിലനിൽക്കുന്ന വിവേചനത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച നടനാണ് തിലകൻ. തന്റെ നിലപാട് തുറന്നു പറഞ്ഞതിന് സിനിമയിൽ നിന്ന് വിലക്കുപോലും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സെപ്റ്റംബർ 24നാണ് തിലകൻ വിടപറയുന്നത്. 

ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം


#പ്രണാമം...!
വേർപിരിയലിന്റെ എട്ടാം വർഷം.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..!
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..!
തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു.
നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..!
അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു..!
പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..! 
പക്ഷേ അവൻ..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..! 
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..!
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..! 
പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..! 
എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..; 
അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..! 
അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..! 
ബൈബിളിൽ പറയുന്നത് ഇപ്രകാരം..;
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..!
അവൻറെ സ്മരണ എന്നേക്കും നിലനിൽക്കും..!
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..!
അവൻറെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..!
അവൻറെ ഹൃദയം ദൃഢതയുള്ളതായിരിക്കും..! 
അവൻ ഭയപ്പെടുകയില്ല..!
അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..!
             [സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com