പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ മരണം മലയാളികൾക്ക് നൊമ്പരമാവുകയാണ്. ഭാര്യയ്ക്കു പിന്നാലെയാണ് നൗഷാദിന്റെ വിയോഗം. ഇതോടെ ഇവരുടെ ഏക മകൾ നഷ്വ ഒറ്റയ്ക്കായി. 13 വയസു മാത്രമാണ് ഈ കുഞ്ഞിന് പ്രായം. നൗഷാദിന്റെ സംസ്കാര ചടങ്ങിൽ നെഞ്ചുപൊട്ടി കരയുന്ന മകളുടെ വിഡിയോ ആരുടേയും കണ്ണു നിറയ്ക്കുന്നതാണ്.
തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് നൗഷാദ് വിടപറയുന്നത്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലും തനിക്ക് ഉപ്പ കൂടെയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഈ 13 കാരി. എന്നാൽ ആ വിശ്വാസത്തിന് ദിവസങ്ങളുടെ ആയുസു മാത്രമാണുണ്ടായിരുന്നത്. ഉപ്പയുടെ മുഖം അവസാനമായി കാണുന്നതിനായി വാശി പിടിച്ചു കരയുന്ന ആ കുഞ്ഞ് മലയാളികളുടെ നൊമ്പരമായി മാറുകയാണ്.
ഏറെ കാത്തിരിപ്പിനു ശേഷമാണ് നാഷാദിനും ഷീബയ്ക്കും നിഷ്വയെ ലഭിക്കുന്നത്. 5 മാസം മുമ്പ് നൗഷാദ് ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയമായിരുന്നു. അതിനുശേഷം പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. 4 ആഴ്ചയായി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയായിരുന്നു. ഭാര്യയുടെ മരണംനൗഷാദിനെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ