ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യയുടെ നിത്യഹരിത നായകൻ റഹ്മാൻ. ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ വികാസ് ബാലിൻ്റെ ' ഗണപത് ' എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ ഹിന്ദിയിലേക്കെത്തുന്നത്. ടൈഗർ ഷ്റോഫും കൃതി സനോണുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങൾ.
രണ്ടു മാസത്തിലേറെയായി ലണ്ടനിൽ ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിലാണ് റഹ്മാൻ.
'കേട്ടതൊന്നുമല്ല ഞാൻ കണ്ടത്'
മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് തുടങ്ങിയ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഷൂട്ടിനായി ലണ്ടനിൽ എത്തിയത്. തെന്നിന്ത്യൻ ആർട്ടിസ്റ്റ്കളോട് ബോളിവുഡുകാർക്ക് അവഗണനയാണന്നായിരുന്നു പൊതുവെ കേട്ടറിവ്. എന്നാൽ ആ കേട്ടറിവുകൾക്ക് വിരുദ്ധമായിരുന്നു എൻ്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ്, ചിട്ട, കൃത്യനിഷ്ഠ, ഡിസിപ്ലിൻ, എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പ ചെറുപ്പമില്ലാതെ, തൊഴിലാളി - ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്ലിയായ അവിടുത്തെ പെരുമാറ്റം, ഇതൊക്കെ എന്നെ ആകർഷിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്തു, റഹ്മാൻ പറഞ്ഞു.
'പ്രശസ്തിയുടെ ജാടയൊന്നും ആർക്കുമില്ല'
ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽ, നമുക്കും ഇതു പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയും സ്നേഹമാണ്. കൃത്യനിഷ്ഠ പാലിക്കുന്നതിലും മുമ്പനാണ്. കൃതിയുടെ കാര്യവും അങ്ങനെതന്നെ. ആദ്യ ദിവസം തന്നെ ഒരുപാട് നാൾ പരിചയമുള്ള ആളെ പോലെയായിരുന്നു പെരുമാറ്റം. ഓരോ സീനും ചെയ്യുന്നതിനും മുമ്പായി "നമുക്ക് അങ്ങനെ ചെയ്യാമോ ഇങ്ങനെ ചെയ്യാമോ" എന്ന് സീൻ കൊഴുപ്പിക്കാൻ അഭിപ്രായം ചോദിക്കും. അത്രയും ഡെടിക്കേറ്റഡാണ് കൃതി. പ്രശസ്തിയുടെ ജാടയൊന്നും ആർക്കുമില്ല. വികാസ് ബാലുമായി ഒരിക്കൽ ഇടപഴകിയാൽ ആർക്കും അദ്ദേഹത്തെ പിരിയാൻ മനസ്സു വരില്ലെന്നും റഹ്മാൻ പറഞ്ഞു.
റഹ്മാന്റെ പുതിയ സിനിമകൾ
നവാഗത സംവിധായകൻ ചാൾസ് ജോസഫിൻ്റെ 'സമാറ'യാണ് പുതു വർഷത്തിൽ ആദ്യം റിലീസിനൊരുങ്ങുന്ന റഹ്മാൻ്റെ മലയാള ചിത്രം. തുടർന്ന് മറ്റൊരു പുതുമുഖ സംവിധായകൻ അമൽ കെ ജോബി ഒരുക്കുന്ന ചിത്രമായ 'എതിരേ'യുടെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. റഹ്മാൻ നായകനാവുന്ന 'അഞ്ചാമൈ' , റഹ്മാൻ, ജയം രവി, അർജുൻ എന്നിവർ ഒന്നിക്കുന്ന മൾടി സ്റ്റാർ ചിത്രമായ 'ജന ഗണ മന', നടൻ വിശാലിൻ്റെ ആദ്യ സംവിധാന സംരംഭമായ 'തുപ്പറിവാളൻ 2' , കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് റഹ്മാൻ്റെ മറ്റു തമിഴ് പ്രോജക്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ