1983 ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ കഥപറയുന്ന '83' സിനിമയുടെ പ്രൊമോഷനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിലെ നായകൻ രൺവീർ സിംഗും കൊച്ചിയിലെത്തി. നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ പുറത്തിറക്കുന്നത്. സിനിമയുടെ പ്രൊമോഷൺ ചടങ്ങിൽ പൃഥ്വിയും പങ്കെടുത്തു.
സിനിമയുടെ ടീസറും ട്രെയിലറും ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയിൽ താൻ ഉയർത്തിയ കപ്പ് 83ൽ കപിലും സംഘവും ഉയർത്തിയ അതേ ട്രോഫിയാണെന്ന് രൺവീർ കൊച്ചിയിൽ പറഞ്ഞു. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്.
കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. 83 ലോകകപ്പിലെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്കറായി താഹിർ രാജും ശ്രീകാന്തിന്റെ വേഷത്തിൽ തമിഴ് നടൻ ജീവയുമാണ് അഭിനയിച്ചിരിക്കുന്നത്. സന്ദീപ് പാട്ടീലിന്റെ വേഷത്തിൽ സന്ദീപ് പാട്ടീലിന്റെ മകനും നടനുമായ ചിരാഗ് പാട്ടീൽ എത്തുന്നു. പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ