അന്തരിച്ച സിനിമ സീരിയൽ നടൻ ജികെ പിള്ളയ്ക്ക് ആദരാഞ്ജലിയുമായി നടിയും നർത്തകിയുമായ ആശാ ശരത്ത്. പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്നുമാണ് താരം കുറിച്ചത്. ജികെ പിള്ളയ്ക്കൊപ്പം ആശ ശരത്ത് അഭിനയിച്ച കുങ്കുമപ്പൂവ് എന്ന സീരിയൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും മകളുമായുള്ള ഇരുവരുടേയും കഥാപാത്രങ്ങൾ ശ്രദ്ധ നേടി.
കുങ്കുമപ്പൂവിലെ അച്ഛനും മകളും
‘അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം..‘ആശാ ശരത്ത് കുറിച്ചു.
സിനിമയിലും സീരിയലിലും സജീവം
വർഷങ്ങളോളും അഭിനയ രംഗത്ത് സജീവമായിരുന്ന ജികെ പിള്ള 97ാം വയസിലാണ് വിടപറഞ്ഞത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യത്തെ ചിത്രം. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാർത്ഥി സാറാമ്മ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം ജി കെ ബിഗ് സ്ക്രീനിൽ നിറഞ്ഞ സിനിമകൾ ഏറെയുണ്ട്. 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ കഥാപാത്രവും ഏറെ പ്രശസ്തമാണ്. സത്യൻ, നസീർ, ഉമ്മർ, മധു, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. 'കാര്യസ്ഥൻ' എന്ന സിനിമയിലെ മധുവിനൊപ്പമുള്ള കാരണവർ വേഷമാണ് അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയത്. വിമുക്തഭടനായ പിള്ള 15 വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള എക്‌സ് സർവീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ