ബെംഗളുരു: വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് കർണാടക ഹൈക്കോടതിയുടെ വിലക്ക്. 'വീരപ്പൻ: ഹങ്കർ ഫോർ കില്ലിങ്' എന്ന പേരിൽ എഎംആർ പിക്ചേഴ്സ് ഒരുക്കുന്ന സീരീസാണ് കോടതി താത്കാലികമായി തടഞ്ഞുവച്ചത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
വ്യാജ വിവരങ്ങളും കെട്ടുകഥകളും വച്ച് വീരപ്പനെ മോശമായി ചിത്രീകരിച്ചാണ് സീരീസ് ഒരുക്കിയിരിക്കുന്നതെന്ന് മുത്തുലക്ഷ്മി പരാതിയിൽ പറയുന്നു. തന്റെ ഭർത്താവ് കൊല്ലപ്പെട്ടിട്ട് 16 വർഷമായെന്നും ഇതിനിടെ പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും മുത്തുലക്ഷ്മി പറഞ്ഞു.
മുമ്പ് വീരപ്പനെ കുറിച്ചുള്ള സിനിമയ്ക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചിട്ടുണ്ടെന്നും അന്ന് സിനിമ പൂർത്തിയാക്കിയെന്ന കാരണം കൊണ്ട് അനുമതി നൽകുകയാണുണ്ടായതെന്നും മുത്തുലക്ഷ്മി പറഞ്ഞു. 25 ലക്ഷം രൂപ നഷ്ടപരിഹാരമാണ് എനിക്ക് നൽകിയത്. സിനിമ വിലക്കാൻ സാധിച്ചില്ല. എന്നാൽ വീണ്ടും ഇത് ആവർത്തിക്കുന്നതിലൂടെ തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നും മുത്തുലക്ഷ്മി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ