പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്‌നങ്ങൾ അലട്ടിയിരുന്ന സുരേഖ കുറച്ച് കാലം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മൂന്ന് ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ സുരേഖ നിരവധി നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1978ൽ പുറത്തിറങ്ങിയ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുർസി കായിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ സിനിമയായ തമസിലെ(1988) അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ആദ്യ ദേശീയ അവാർഡ് നേടിയത്. പിന്നീട് മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും അവാർഡ് നേടി. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.
സുമാ ജോസൻ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 2020 ൽ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം. കഭി കഭി, സമയ്, കേസർ, സാഥ് ഫേരേ, ബാലിക വധു, എക് ത രാജ ഏക് തി റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷൻ സീരീസുകൾ. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ് സുരേഖ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ