മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞുള്ള നടി പാർവതിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ താൻ നടത്തിയ വിമർശനം തെറ്റായിപ്പോയെന്ന് സംവിധായകൻ ജൂഡ് ആന്റണി. സർക്കസ് കൂടാരത്തിലെ കൊരങ്ങനോട് ഉപമിച്ചായിരുന്നു ജൂഡ് പാർവതിയെ വിമർശിച്ചത്. താനുപയോഗിച്ച സ്ത്രീവിരുദ്ധ വാക്കുകൾ അവരെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയാൻ ഒരുങ്ങിയ വ്യക്തിയാണ് താനെന്നും ജൂഡ് പറഞ്ഞു.
"മലയാളത്തിൽ കാസ്റ്റങ് കൗച്ച് ഉണ്ടെന്ന് പാർവതി ഏതൊ ഒരു ഹിന്ദി അഭിമുഖത്തിൽ പറഞ്ഞെന്ന ഓൺലൈൻ വാർത്ത കണ്ടാതാണ് അന്നത്തെ പോസ്റ്റ് ഇടാനുള്ള കാരണം പോലും. എനിക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. അവർ അങ്ങനെ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷെ കേട്ട പാതി കേൾക്കാത്ത പാതി എനിക്ക് ദേഷ്യം വന്നു. കാരണം എന്റെ സിനിമകളിലോ എന്റെ കൂട്ടുകാരുടെ സിനിമകളിലോ എനിക്കറിയാവുന്നവരുടെ സിനിമകളിലോ ഒന്നും ഞാൻ അങ്ങനെയൊരു കാര്യം കേട്ടിട്ടുപോലുമില്ല. ഒരാൾക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം. പക്ഷെ അതിനെതിരെ ഞാൻ എഴുതിയ 'കൊരങ്ങൻ' 'സർക്കസ് കൂടാരം' തുടങ്ങിയ വാക്കുകൾ തെറ്റായിരുന്നു. അത് ഇട്ടപ്പോൾ തന്നെ എന്റെ ഭാര്യ പറഞ്ഞു നിങ്ങൾ സ്ത്രീവിരുദ്ധതയാണ് എഴുതിയിരിക്കുന്നതെന്ന്. പക്ഷെ അപ്പോഴേക്കും പോസ്റ്റ് വൈറലായി പോയിരുന്നു", മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞു.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പാർവതിയെ ഒരുപാട് തവണ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ജൂഡ് പറഞ്ഞു.സ്ത്രീവിരുദ്ധ വാക്കുകൾ ഉപയോഗിച്ചത് അവർക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാൻ തന്നെ വിളിച്ചിട്ടുള്ള ആളാണ് അത് ഇപ്പോഴല്ല ആ പോസ്റ്റ് ഇട്ട് ഒരു മാസത്തിന് ശേഷം തന്നെ ചെയ്തതാണ്, ജൂഡ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ