ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിസി ജോർജ് അന്തരിച്ചു. 74 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അസുഖബാധിതനായി അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. എൺപതുകളിൽ നിരവധി പ്രധാന ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം പിന്നീട് ഔദ്യോഗിക തിരക്കുകളെ തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
പൊലീസുകാരനായിരുന്ന ജോർജ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ചത്. ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വില്ലൻവേഷങ്ങളിലാണ് പ്രധാനമായും പ്രത്യക്ഷപ്പെട്ടിരുന്നത്. സംഘത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. 2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ