കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമായ 'മിഷൻ സി'യുടെ പ്രദർശനം മാറ്റിവെക്കാൻ ഒരുങ്ങി സംവിധായകൻ വിനോദ് ഗുരുവായൂർ. ജനം തിയറ്ററിൽ വരുന്നത് വരെ 'മിഷൻ സി' നീട്ടി വെക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രൊഡ്യൂസറും വിതരണക്കാരും അവസ്‌ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് വിശ്വാസമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിനോദ് പറഞ്ഞു.
അപ്പാനി ശരത്ത്, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ സി. ഒരു റോഡ് ത്രില്ലറാണ് ചിത്രം. ഒരു ബസ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അത് തിരിച്ചുപിടിക്കാൻ കമാൻഡോകൾ ഇറങ്ങുന്നതുമാണ് ചിത്രത്തിൽ പറയുന്നത്. മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. വിനോദ് ഗുരുവായൂർ തന്നെയാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ആളില്ലാത്തതിനാൽ തിയറ്ററുകൾ പലതും പൂട്ടിയിടുന്നു.. രജനി സാറിന്റെ അണ്ണാത്തെ പോലുള്ളപടങ്ങൾക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാൻ കഴിയുന്നില്ല. മിക്ക സിനിമകൾക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുന്നു.
അടുപ്പമുള്ള തിയറ്റർ സുഹൃത്തുക്കൾ പറയുന്നു, ഒന്ന് നിർത്തിവെച്ചു കുറച്ചു ദിവസം കഴിഞ്ഞു പ്രദർശനം തുടങ്ങിയാൽ മതിയെന്ന്....മിഷൻ സി ജനങ്ങളിലേക്ക് എത്തേണ്ട സിനിമയാണ് എന്നാണ് ഇപ്പോൾ വന്നിട്ടുള്ള റിവ്യൂ കളിൽ നിന്നും വ്യക്‌തമാകുന്നത്... തിയറ്ററിൽ കാണേണ്ട സിനിമയാണ് മിഷൻ സി എന്നാണ് മിക്കവരുടെയും അഭിപ്രായം. രജനി, വിശാൽ, ആര്യ പോലുള്ള വലിയ സ്‌റ്റാർ ചിത്രങ്ങൾക്ക് പോലും പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുന്നില്ല.
ജനം തിയേറ്ററിൽ വരുന്നത് വരെ 'മിഷൻ സി' നീട്ടി വെക്കണമെന്ന എന്റെ അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്‌ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം. വാക്‌സിനേഷൻ സംശയങ്ങൾ തീർന്നിട്ടില്ല. കുട്ടികളുമായി ഫാമിലികൾ വീണ്ടും തിയറ്ററിലെത്തും, അതുറപ്പാണ്. അതിനു സിനിമാ പ്രവർത്തകരും കൂടെ നിൽക്കണം. ഒപ്പം ജനങ്ങളുടെ ഭീതി അകന്നു തിയറ്ററിൽ എല്ലാരും എത്തുവാൻ നമുക്ക് ശ്രമിക്കാം ...
വിനോദ് ഗുരുവായൂർ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ