പ്രിയദർശന്റെ സംവിധാത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആമസോൺ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോർട്ട്. തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിവരുന്ന റിപ്പോർട്ടുകൾ ശരിയെങ്കിൽ രാജ്യത്ത് ഓടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്.
90 കോടിക്കടുത്താണ് സിനിമയുടെ നിർമാണച്ചെലവ്. കഴിഞ്ഞ ദിവസമാണ് മരക്കാർ ഉൾപ്പടെയുള്ള അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചത്. പൃഥ്വിരാജിൻറെ ബ്രോ ഡാഡി, ജീത്തു ജോസഫിൻറെ 12ത്ത് മാൻ, ഷാജി കൈലാസിൻറെ എലോൺ, കൂടാതെ 'പുലിമുരുകന്' ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആൻറണി അറിയിച്ചിരുന്നു.
15 കോടി മുൻകൂർ തൂക, ആദ്യ മൂന്നാഴ്‍ച മരക്കാർ മാത്രം പരമാവധി തിയേറ്ററുകളിൽ എന്ന നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിൻറെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാൽ നഷ്ടമുണ്ടായാൽ തിയേറ്റർ വിഹിതത്തിൽ നിന്നും പത്ത് ശതമാനമെന്ന ഉപാധിയിൽ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. മുടക്കിയ പണം തിരിച്ചുകിട്ടാൻ ഒടിടിയല്ലാതെ മാർഗ്ഗമില്ല.
അതേസമയം മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക