മുംബൈയിലെ വസ്തു ഇടപാടിൽപ്പെട്ട് തട്ടിപ്പിനിരയായി തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നൽകേണ്ടി വന്നെന്ന് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. താരത്തിന്റെ പുതിയ ചിത്രമായ 'ബണ്ടി ഓർ ബബ്ലി 2'ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സെയ്ഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് യഥാർത്ഥ ജീവിതത്തിൽ നേരിട്ട തട്ടിപ്പിനെക്കുറിച്ച് താരം പറഞ്ഞത്.
മുംബൈയിൽ വർഷങ്ങൾക്കു മുൻപ് ഓഫീസ് ആവിശ്യത്തിന് വേണ്ടി വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളെന്ന് താരം പറഞ്ഞു. ഇതിനായി തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നൽകേണ്ടി വന്നതായി താരം പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് പറഞ്ഞു.
ബണ്ടി ഓർ ബബ്ലി 2ൽ തട്ടിപ്പുക്കാരന്റെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. സിനിമയിലേതു പോലെ തട്ടിപ്പിന് ആർക്കെങ്കിലുമൊപ്പം ചേർന്ന് ഒത്തുകളിച്ചിരുന്നോ എന്ന് റാണി മുഖർജി ചോദിച്ചപ്പോൾ ഒത്തുകളിച്ചിട്ടില്ല തട്ടിപ്പിനിരയായിട്ടുണ്ട് എന്ന് പറഞ്ഞാണ് താരം അനുഭവം പങ്കുവച്ചത്. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ റാണി മുഖർജിയാണ് നായിക. നവാഗതനായ ഷർവാരി, ഗല്ലി ബോയ് നടൻ സിദ്ധാന്ത് ചതുർവേദി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2005 ൽ പുറത്തിറങ്ങിയ റാണി മുഖർജി, അഭിഷേക് ബച്ചൻ ചിത്രത്തിന്റെ തുടർച്ചയാണ് ബണ്ടി ഓർ ബബ്ലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ