'അവൾ വെറുപ്പിന്റെ ഫാക്ടറി, മാനസികാരോ​ഗ്യ കേന്ദ്രത്തിൽ അടയ്ക്കണം'; കങ്കണയ്ക്കെതിരെ പരാതി

കങ്കണയ്ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

സിഖ് വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനം. കങ്കണ വെറുപ്പിന്റെ ഫാക്ടറിയാണെന്നും അവരെ ജയിലിലോ മാനസികാരോ​ഗ്യ കേന്ദ്രത്തിലോ അടയ്ക്കണം എന്നുമാണ് ശിരോമണി അകാലി ദൾ നേതാവ് മന്‍ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞത്. കൂടാതെ കങ്കണയ്ക്കെതിരെ പരാതിയുമായി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയും രം​ഗത്തെത്തി.

കർഷകരെ ഖാലിസ്ഥാൻ ഭീകരരെന്നു വിളിച്ച് കങ്കണ

കാർഷിക ബിൽ പിന്മവലിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമർശിച്ചുകൊണ്ട് കങ്കണ നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. ഖലിസ്ഥാനി ഭീകരർ കാരണമാണ് മൂന്ന് കാർഷിക നിയമങ്ങളും പിന്‍വലിക്കുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇത് കർഷകരോടുള്ള അനാദരവാണെന്നും  കങ്കണയുടെ പ്രസ്താവന അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും സിർസ വ്യക്തമാക്കി. സിഖ് വിഭാഗക്കാരെ മുഴുവൻ അവർ അപമാനിച്ചിരിക്കുന്നു. കങ്കണ വെറുപ്പിന്‍റെ ഫാക്ടറിയാണെന്നും കുറ്റപ്പെടുത്തി.

സുരക്ഷയും പത്മശ്രീയും പിൻവലിക്കണം

ഇൻസ്റ്റാഗ്രാമിലെ കങ്കണയുടെ വിദ്വേഷകരമായ ഉള്ളടക്കത്തിന് സർക്കാരിൽ നിന്ന് കർശനമായ നടപടി ആവശ്യപ്പെടുന്നതായും താരത്തിനേര്‍പ്പെടുത്തിയ സുരക്ഷയും പദ്മശ്രീയും ഉടൻ പിൻവലിക്കണമെന്നും സിര്‍സ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കങ്കണയ്ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി സിര്‍സ അറിയിച്ചത്. കാർഷിക നിയമം പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വിമർശനവുമായി കങ്കണ എത്തിയത്.  തീരുമാനം ദുഃഖകരവും നാണക്കേടും നീതിക്ക്​ നിരക്കാത്തതുമാണെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇന്ത്യ ജിഹാദി രാജ്യമാണെന്നും ഇവിടെ സ്വേച്ഛാധിപത്യമാണു വേണ്ടതെന്നുമായിരുന്നു നടി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com