നടി കാവേരിയിൽ നിന്നും പണംതട്ടാൻ ശ്രമിച്ചെന്ന കേസ്: തെളിവില്ല; നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു 

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നായിരുന്നു പ്രിയങ്കയ്ക്കെതിരായ കേസ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

തിരുവല്ല: നടി കാവേരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു.  നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നായിരുന്നു പ്രിയങ്കയ്ക്കെതിരായ കേസ്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിട്ടത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന്  കാവേരിയുടെ അമ്മ  പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു. 

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com