ചെന്നൈ; തമിഴ് നടൻ വിവേകിന്റെ മരണത്തിന് പിന്നാലെ നടൻ മൻസൂർ അലി ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോവിഡ് വാക്സിനാണ് വിവേകിന്റെ മരണത്തിന് കാരണം എന്നായിരുന്നു നടന്റെ ആരോപണം. സംഭവം വിവാദമായതിന് പിന്നാലെ മൻസൂറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വാക്സിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ഇപ്പോൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് മൻസൂർ അലി ഖാൻ.
ചെന്നൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വിവേകിന് ഹൃദയാഘാതം വന്നതിന് പിന്നാലെയാണ് കോവിഡ് വാക്സിനെതിരെ ആരോപണവുമായി മൻസൂർ രംഗത്തെത്തിയത്. തുടർന്ന് ബിജെപി നേതാവ് രാജശേഖരന്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ നല്‍കിയ പരാതിയില്‍ വടപളനി പോലീസ് മന്‍സൂര്‍ അലിഖാനെതിരേ കേസെടുത്തിരുന്നു.
കോവിഡ് വാക്‌സിനെതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നിര്‍ബന്ധപൂര്‍വം വാക്‌സിനെടുപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും മന്‍സൂര്‍ അലിഖാന്‍ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു. കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
‘ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്.- എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ