ശവസംസ്കാര ചടങ്ങിൽ ധരിച്ച വസ്ത്രങ്ങൾ ലേലത്തിനു വച്ചതിനെതിരെ ബോളിവുഡ് നടി ദീപിക പദുക്കോണിന് വിമർശനം. ദീപികയുടെ ലീവ്, ലോഫ്, ലൗ ഫൗണ്ടേഷന് വേണ്ടിയുള്ള പണം സമാഹരിക്കുന്നതിന് വേണ്ടിയാണ് ദീപിക തന്റെ വസ്ത്രങ്ങള്‍ ലേലത്തിനുവച്ചത്. നടി ജിയ ഖാന്റെ ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രം ഉൾപ്പടെ ലേലം ചെയ്യാനുണ്ടായിരുന്നു. ഇതാണ് രൂക്ഷ വിമർശനങ്ങൾക്ക് കാരണമായത്.
നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്‍ഥനായോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ഇതിലുണ്ട്. 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വില്‍ക്കുന്നുണ്ട്. ശവ സംസ്കാര ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള വസ്ത്രങ്ങളാണ് എന്നുള്ളതു മാത്രമല്ല വസ്ത്രങ്ങളുടെ കാലപ്പഴക്കവും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.
വസ്ത്രങ്ങളില്‍ പലതും പഴകിയതും പിന്നിയതുമാണ്. ആരാധകരോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം വസ്ത്രങ്ങള്‍ ലേലത്തിന് വയ്ക്കില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നു. 'ദീപിക ധരിച്ച വസ്ത്രങ്ങള്‍ തൊട്ടുനോക്കാന്‍ പോലും അവസരം ലഭിച്ചാല്‍ അത് ഭാഗ്യമാണെ'ന്ന് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു. ദീപികയുടെ പി.ആര്‍ ടീമാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ദീപിക വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും താല്‍പ്പര്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ