വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ 'നീലവെളിച്ചം' വീണ്ടും വെള്ളിത്തിരയിലേക്ക്. നേരത്തെ ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗവീനിലയമായി സ്‌ക്രീനില്‍ എത്തിയ നീലവെളിച്ചം ഇക്കുറി ആഷിക് അബുവാണ് സിനിമയാക്കുന്നത്.
പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ, ലീന രാജന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പുതിയ നീലവെളിച്ചത്തില്‍ അണിനിരക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്ന ആഷിക് അബു അറിയിച്ചു.
പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടില്‍ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേംനസീര്‍, മധു, വിജയനിര്‍മല എന്നിവരായിരുന്നു ഭാര്‍ഗവീ നിലയത്തില്‍ മുഖ്യകഥാപാത്രങ്ങളായത്. 1964ല്‍ പുറത്തുവന്ന ചിത്രം ഒരുക്കിയത് എ വിന്‍സെന്റ് ആണ്.
ആഷിക് അബുവിന്റെ പോസ്റ്റ്
സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും
ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ