ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും താപ്സി പന്നുവും തമ്മിലുള്ള വാക്പോര് മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം ഇരുവരുടേയും പോര് വീണ്ടും വാർത്തയിൽ നിറയുകയാണ്. ഒരു ദേശിയ മാധ്യമത്തിന് താപ്സി നൽകിയ അഭിമുഖത്തിൽ കങ്കണയെക്കുറിച്ചുള്ള പരാമർശമാണ് പുതിയ വിവാദത്തിന് തീകൊളുത്തിയത്.
ട്വിറ്ററിൽ കങ്കണയുടെ അഭാവം താൻ അറിയുന്നില്ലെന്നും ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും തന്റെ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നുമായിരുന്നു താപ്സി പറഞ്ഞത്. അതിന് പിന്നാലെ താപ്സിക്കെതിരെ അധിക്ഷേപവുമായി കങ്കണ രംഗത്തെത്തി. താൻ വേണ്ടെന്നുവയ്ക്കുന്ന വേഷങ്ങൾക്കുവേണ്ടി താപ്സി നിർമാതാക്കളോട് കെഞ്ചുമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്.
‘ഒരു കാലത്ത് ഞാന്‍ വേണ്ടെന്ന് വച്ച വേഷങ്ങള്‍ക്ക് വേണ്ടി താപ്‌സി നിര്‍മാതാക്കളുടെ അടുത്ത് കെഞ്ചുമായിരുന്നു. അതേ വ്യക്തി ഇന്ന് ഞാന്‍ അപ്രസക്തയാണെന്ന് പറയുന്നു. എന്റെ പേര് ഉപയോഗിക്കാതെ നിങ്ങളുടെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചുകൂടെ.’- ഇൻസ്റ്റഗ്രാം സ്റ്റോറിയായി കങ്കണ കുറിച്ചു.
ബി ഗ്രേഡ് നടിമാര്‍ എന്റെ പേരോ സ്‌റ്റൈലോ ഉപയോഗിച്ച് അവരുടെ അഭിമുഖങ്ങള്‍ വൈറലാക്കുന്നതിലോ സിനിമ വില്‍ക്കുന്നതിലോ എനിക്ക് യാതൊരുവിധ എതിര്‍പ്പുമില്ല. ഇന്‍ഡസ്ട്രിയില്‍ വളരുവാനായി അവര്‍ പല കാര്യങ്ങളും ചെയ്യും. ഇവര്‍ക്കെല്ലാം ഞാന്‍ പ്രചോദനമാണ്. ശ്രീദേവി, വഹീദ റഹ്മാന്‍ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാല്‍ ഇതുവരെ ഞാൻ എന്റെ വളര്‍ച്ചയില്‍ അവരെ മോശമാക്കി ചിത്രീകരിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ