പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ഫോൺകോളിന് കൊല്ലം എംഎൽഎ ആയ മുകേഷ് നൽകിയ മറുപടി വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ മുകേഷിന് പിന്തുണ അറിയിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. കോൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് എന്നാണ് അഖിൽ പറയുന്നത്. എന്തിനും ഔചിത്യ ബോധമുണ്ടെന്നും. അദ്ദേഹത്തെ വിളിച്ച പയ്യനും പിന്തുണയ്ക്കുന്നവർക്കും ഇല്ലാതെ പോകുന്നത് ഈ മര്യാദയാണെന്നുമാണ് കുറിപ്പിലുള്ളത്. നമ്പര്‍ കൊടുത്തവന്റെ മാത്രം അല്ല വിളിച്ചവന്റെയും ഇവനൊക്കെ പിന്തുണ കൊടുക്കുന്നവരുടെയും ചെവിക്കല്ലു പൊട്ടണമെന്നും അഖിൽ മാർർ പറയുന്നു.
അഖിൽ മാരാരിന്റെ കുറിപ്പ് വായിക്കാം
മുഖമില്ലാത്ത ചിലര്‍ ആവശ്യത്തിനും അനാവശ്യത്തിനും പലരെയും ദ്രോഹിക്കുന്നു.. കൊല്ലം എംഎല്‍എയും അഭിനേതാവും ആയ മുകേഷേട്ടനെ പണ്ട് പാതി രാത്രിയില്‍ വിളിച്ചു സംസാരിച്ച വിഷയം അതിന് മുകേഷേട്ടന്‍ കൊടുത്ത മറുപടി എല്ലാം നമ്മള്‍ കേട്ടതാണ്..
അന്നും ഇന്നും ഞാന്‍ മുകേഷേട്ടന്റെ ഭാഗത്താണ്… എന്തിനും ഔചിത്യം സാമാന്യ ബോധം എന്നൊന്നുണ്ട്.. അന്നത്തെ ആരാധകന്‍ എന്ന തലയ്ക്ക് സുഖമില്ലാത്തവനും ഇന്ന് വിളിച്ച പയ്യനും അവനെ ഒക്കെ പിന്തുണയ്ക്കുന്നവന്മാര്‍ക്കും ഒന്നും ഇല്ലാതെ പോകുന്നതും ഈ മര്യാദ തന്നെയാണ്..
മുകേഷേട്ടന്‍ രാത്രി 11 മണിക്ക് ഫോണ് എടുത്തത് പോലും എനിക്ക് അദ്ഭുതമാണ്.. അത് പോലെ ഇപ്പോള്‍ ഈ പയ്യന്‍ വിളിച്ചപ്പോള്‍ പോലും പുള്ളി പറയുന്നു, ‘നീ ഇത് ആറാമത്തെ തവണയാണ് വിളിക്കുന്നത്’… അതും പാലക്കാട് നിന്ന് കൊല്ലത്തെ എംഎല്‍എയെ വിളിക്കുന്നവന് ആംബുലന്‍സോ ഫയര്‍ ഫോര്‍സോ പോലത്തെ എമര്‍ജന്‍സി ഒന്നും അല്ല..
അവന് നാട്ടില്‍ വാര്‍ഡ് മെമ്പര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ഉണ്ട്.. സ്വന്തം എംഎല്‍എ ഉണ്ട്.. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട്.. അവരുടെ ഒന്നും നമ്പറില്‍ വിളിക്കാതെ കൊല്ലത്തെ എംഎല്‍എയെ വിളിക്കുന്നതിന് പിന്നില്‍ ഒറ്റ ഉദ്ദേശമേ ഉള്ളു.. ആള്‍ എംഎല്‍എ എന്നതില്‍ ഉപരി ഒരു സെലിബ്രിറ്റി കൂടിയാണ്.. അപ്പോള്‍ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടും..
നമ്പര്‍ കൊടുത്തവന്റെ മാത്രം അല്ല വിളിച്ചവന്റെയും ഇവനൊക്കെ പിന്തുണ കൊടുക്കുന്നവരുടെയും ചെവിക്കല്ലു പൊട്ടണം… എന്ത് കൊണ്ടെന്നാല്‍ നാളെ ആവശ്യത്തിനു വേണ്ടി വിളിക്കുന്ന ആള്‍ക്കാരുടെ ഫോണ് പോലും ഇവര്‍ എടുക്കാതെ വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ