തിരുവനന്തപുരം; ഫഹദ് ഫാസിലെ മുഖ്യകഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയ്ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
2009ലെ ബീമാപള്ളി വെടിവയ്പ്പുമായി ബന്ധപ്പെടുത്തിയാണ് സിനിമ. എന്നാൽ ചിത്രത്തിലൂടെ ബീമാപള്ളിയെ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സാംസ്‌കാരിക കൂട്ടായ്മ വ്യക്തമാക്കി. പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ തുടര്‍പ്രതിഷേധ പരിപാടികള്‍ നടത്താനും സാംസ്‌കാരിക സമിതി ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഒരു കടലോര പ്രദേശമായ റമദാ പള്ളിയുടെ പരിസരത്താണ് ചിത്രത്തിന്റെ കഥ പറയുന്നത്. റമദാ പള്ളിയിൽ നടക്കുന്ന വെടിവയ്പ്പും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ബാമാപള്ളി വെടിവയ്പ്പുമായുള്ള സാമ്യം വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. യഥാർത്ഥ സംഭവങ്ങളെ തെറ്റായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ മാലിക് സാങ്കൽപ്പിക കഥയാണെന്നായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ