നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശിൽപ്പ ഷെട്ടിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം. ഇവരുടെ ജുഹുവിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. നിലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ശിൽപ നിഷേധിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഭർത്താവ് രാജ് കുന്ദ്രയുടെ ഹോട്ട്‌ഷോട്ട് ആപ്പിൽ ലഭ്യമായിട്ടുള്ള സിനിമകൾ പോണോഗ്രഫിയല്ല മറിച്ച് രതിചിത്രീകരണം ആണെന്നാണ് ശിൽപ അവകാശപ്പെട്ടതായാണ് മിഡ് ഡേ റിപ്പോർട്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിലുള്ള കൂടുതൽ അശ്ലീലം നിറഞ്ഞ കണ്ടന്റുകൾ ഉയർത്തിക്കാട്ടിയാണ് ഹോട്ട്‌ഷോട്ടിൽ ഉള്ള ചിത്രങ്ങളെ ശിൽപ ന്യായീകരിച്ചത്.
കേസിൽ ശിൽപയുടെ ബന്ധമാണ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. രാജ് കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനം ശിൽപ രാജിവെച്ചതാണ് നടിക്കെതിരെയും അന്വേഷണം നടത്താൻ കാരണം. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ശിൽപ ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി ശിൽപയുടെ ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കും.
ജുലൈ 27 വരെയാണ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച കുന്ദ്ര അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ