സൽമാൻ നായകനായി എത്തിയ രാധെ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ റെക്കോഡ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണെങ്കിലും ചിത്രത്തിനെതിരെ വിമർശനം രൂക്ഷമാകുന്നുണ്ട്. സീ 5 ൽ എത്തിയ ചിത്രം കാണാൻ 249 രൂപയാണ് മുടക്കേണ്ടത്. എന്നാൽ സി 5 ൽ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ കോപ്പികളും പുറത്തിറങ്ങി. ഇപ്പോൾ പൈറസിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ സൽമാൻ ഖാൻ.
ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന പൈറസി സൈറ്റുകൾക്കെതിരെയും അത് കാണുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും എന്നാണ് സൽമാൻ പറഞ്ഞത്. "ഒരു കാഴ്ചയ്ക്ക് 249 രൂപ എന്ന മിതമായ നിരക്കിലാണ് ഞങ്ങളുടെ സിനിമ രാധെ ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. എന്നിരിക്കിലും പൈറേറ്റഡ് സൈറ്റുകള്‍ ചിത്രം നിയമവിരുദ്ധമായി പ്രദര്‍ശിപ്പിക്കുകയാണ്. ഇത് ഗൗരവതരമായ കുറ്റമാണ്. ഈ പൈറേറ്റഡ് സൈറ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ നടപടി എടുക്കുകയാണ്. ദയവായി പൈറസിയില്‍ ഒപ്പം ചേരാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാവും. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട നടപടികളുടെ നൂലാമാലകളിലേക്ക് നിങ്ങള്‍ എത്തിച്ചേരുമെന്ന് ദയവായി മനസിലാക്കുക"- സൽമാൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.
പിന്തുണയ്ക്കൊപ്പം താരത്തിന്റെ പോസ്റ്റിന് താഴെ വിമർശനവും ഉയരുന്നുണ്ട്. രാധെ എന്ന ചിത്രം നിര്‍മ്മിച്ചതുതന്നെ ഒരു 'കുറ്റകൃത്യ'മാണെന്നാണ് ചിലരുടെ പ്രതികരണം. രാധെ കാണുന്നതിനു പകരംആ പണം കൊവിഡ് വാക്സിന് പണം നല്‍കാനില്ലാത്തവര്‍ക്ക് നല്‍കുമെന്നും കമന്റ് ചെയ്യുന്നുണ്ട്. സമീപകാല സല്‍മാന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം നെഗറ്റീവ് അഭിപ്രായം നേടിയ ചിത്രമാണ് രാധെ. പ്രഭുദേവ സംവിധാനം ചെയ്ത രാധെയിൽ ദിഷ പടാനി നായികയായത്. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. രൺദീപ് ഹൂദയും ജാക്കി ഷറോഫും പ്രധാന വേഷത്തിലും എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ