ബിജു മേനോൻ സിനിമയുടെ ജീവൻ, ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലും നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികത; സത്യൻ അന്തിക്കാട്

72 കാരനായി എത്തിയ ബിജു മേനോൻ ചിത്രത്തിന്റെ ജീവനാണ് എന്നാണ് അദ്ദേഹം പറയുന്നത്
ബിജു മേനോൻ, സത്യൻ അന്തിക്കാട്/ ഫേയ്സ്ബുക്ക്
ബിജു മേനോൻ, സത്യൻ അന്തിക്കാട്/ ഫേയ്സ്ബുക്ക്

ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തിയ ആർക്കറിയാം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.  തിയറ്ററിൽ വിജയമായില്ലെങ്കിലും ഇപ്പോൾ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ പ്രധാന താരങ്ങളേയും സംവിധായകൻ സാനു ജോൺ വർ​ഗീസിനേയും പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പു പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. 72 കാരനായി എത്തിയ ബിജു മേനോൻ ചിത്രത്തിന്റെ ജീവനാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഊണു കഴിക്കുമ്പോൾ ആ ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലുമുണ്ട് ഒരു നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികതയുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. 

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം

റിലീസ് ചെയ്‍ത സമയത്ത് കാണാൻ പറ്റാതെ പോയ സിനിമയാണ് 'ആർക്കറിയാം'. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണം നിർവ്വഹിച്ച പല സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും. പക്ഷെ പക്വതയുള്ള ഒരു സംവിധായകൻ സാനുവിന്‍റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ് 'ആർക്കറിയാം'. ഒരു കൊച്ചു കഥയെ ആർഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചു (ഒട്ടും 'ജാഡ'യില്ലാതെ എന്നാണ് ശരിക്കും പറയേണ്ടത്). ഷറഫുദ്ദീനും പാർവ്വതിയും ഇടയ്ക്ക് വന്നു പോകുന്ന 'ഭാസി' എന്ന കഥാപാത്രമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിജു മേനോൻ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ. ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്. ഊണു കഴിക്കുമ്പോൾ ആ ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലുമുണ്ട് ഒരു നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികത. രാത്രി, ഭക്ഷണത്തിനു വേണ്ടി ഗേറ്റിനു പുറത്ത് കാത്തിരിക്കുന്ന നാട്ടുനായ്ക്കളുടെ ചിത്രമൊന്നും മനസ്സിൽ നിന്ന് പെട്ടെന്ന് മായില്ല. സാനുവിനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ. ദൃശ്യങ്ങൾ മാറുന്നത് ഒരിക്കൽ പോലും അറിയിക്കാതെ എഡിറ്റു ചെയ്ത മഹേഷ് നാരായണന് പ്രത്യേക സ്നേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com