കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി കണ്ണുനീരണിഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയർന്നത്. പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്നും നാടകമാണെന്നുമുള്ള ആരോപണങ്ങളുമായി പലരും രംഗത്തെത്തി. ഇപ്പോൾ പ്രധാനമന്ത്രിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.
കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യമെന്നാണ് താരത്തിന്റെ ചോദ്യം. ഒരാൾ കരയുമ്പോൾ അത് സത്യമാണോ വ്യാജമാണോ എന്ന് അന്വേഷിച്ചു കണ്ടെത്തുകയല്ല ആ വ്യക്തിയുടെ വൈകാരികതയെ അംഗീകരിക്കുകയാണ് വേണ്ടത് എന്നും കങ്കണ കുറിച്ചു. അങ്ങയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നു എന്നാണ് പ്രധാനമന്ത്രിയോട് താരം പറയുന്നത്.
'കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങള്‍ അതിന്റെ യാഥാര്‍ഥ്യം അറിയാന്‍ ടിയര്‍ ഡിക്റ്റക്റ്റര്‍ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ മറ്റുള്ളവരുടെ ദുഃഖത്തെ അംഗീകരിക്കുകയും അതില്‍ വിഷമിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക. മനസ്സിന്റെ വേദന മാറാന്‍ ചിലര്‍ക്ക് ദുഃഖം പങ്കിട്ടെ മതിയാവൂ. ആ കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യം? അത് ഇത്ര വലിയ കാര്യമാണോ? ചിലര്‍ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാന്‍ പറയുന്നു. അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു. എന്റെ ദുഖം പങ്കിടാന്‍ ഞാന്‍ അങ്ങയെ അനുവദിച്ചിരിക്കുന്നു. ജയ് ഹിന്ദ്- കങ്കണ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ