മ്യാവു എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ലഭിച്ച പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി സംവിധായകൻ ലാൽ ജോസ്. മ്യാവൂ ഷൂട്ടിങ്ങിനായി റാസൽ ഖൈമയിൽ ലൊക്കേഷൻ തേടിനടക്കുമ്പോൾ പരിചയപ്പെട്ട ഇബ്രാഹിം നമ്രീദ് എന്നയാളുടെ വിയോഗവാർത്തായണ് ലാൽ ജോസ് പങ്കുവച്ചത്. ലൊക്കേഷൻ തേടിനടക്കുമ്പോൾ ഇബ്രാഹിം ഒരുപാട് സഹായിച്ചുവെന്നും ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ ദിവസം തന്നെ ഇബ്രാഹിം മരണത്തിന് കീഴടങ്ങിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ലാൽ ജോസിന്റെ കുറിപ്പ്
ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും
ഞാനും തമ്മിൽ എന്ത് ?
പരിചയപ്പെട്ടു മാസങ്ങൾക്കുള്ളിൽ മറുലോകത്തേക്ക് മാഞ്ഞു പോയൊരാൾ നമ്മളിൽ എത്ര ബാക്കി വക്കും ?
പല ദീർഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാൾ കൂടുതൽ ഓർമ്മകൾ !
മ്യാവു വിന് ലൊക്കേഷൻ തേടി റാസെൽ ഖൈമയിൽ അലയുമ്പോൾ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാൾ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്. അയാളുടെ വണ്ടിയാണ് സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്.അയാളുടെ അടുക്കളയിൽ പാകം ചെയ്ത സ്‌നേഹം പല ദിവസങ്ങളിലും ലൊക്കേഷനിൽ ഉള്ളവരെയെല്ലാം ഊട്ടി. എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസർ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂർത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാൻ നിന്നെ ഓർക്കുന്നു. ആദരാഞ്ജലികളോടെ....
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ