ബെംഗളൂരു; മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സൂപ്പർതാരം റാണ ദഗുബാട്ടിയെ ഇഡി ചോദ്യം ചെയ്തു. രണ്ടാം തവണമാണ് താരത്തെ ചോദ്യം ചെയ്യുന്നത്. താരത്തിന്റെ പണമിടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്. 2017 മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 12 തെലുങ്ക് താരങ്ങളെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
30 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസ് എടുത്തിരുന്നു. ഇഡിക്ക് പുറമെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിക്കുന്നുണ്ട്. റാണയ്ക്ക് പുറമേ നടിമാരായ നടി ചാർമി കൗറിനും രാകുൽ പ്രീത് സിങിനും നർകോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് അയച്ചിട്ടുണ്ട്. ചാർമി കൗറിനേയും രാകുൽ പ്രീത് സിങിനേയും കഴിഞ്ഞ ആഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. രാകുൽ പ്രീത് സിങിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എൻസിബിയും ഇരുവരേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
തെലുങ്കു സിനിമയിൽ മാത്രമല്ല കേസ് ഒതുങ്ങി നിൽക്കുന്നത്. കന്നഡ താരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നുണ്ട്. കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കർണാടക ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ