മുംബൈ: പ്രമുഖ നൃത്തസംവിധായകൻ ഗണേഷ് ആചാര്യയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുപ്പത്തി മൂന്നുകാരിയായ സഹപ്രവർത്തകയാണ് പരാതി നൽകിയത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു.
2020 ജനുവരിയിലാണ് യുവതി ഗണേഷ് ആചാര്യയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. നൃത്ത രംഗത്ത് വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഗണേഷ് ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനിൽ നിന്നും അംഗത്വം നഷ്ടപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇതു കൂടാതെ അശ്ലീല വിഡിയോകൾ കാണാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു. മുംബൈ ഓഷിവാര പൊലീസാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് .
ഗണേഷ് ആചാര്യയ്ക്ക് എതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-എ, 354-സി, 354-ഡി, 509, 323, 504, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഗണേഷിന്റെ അസിസ്റ്റന്റിനെയും പ്രതിചേർത്തിട്ടുണ്ട്. ഇതാദ്യമായല്ല ഗണേഷ് ആചാര്യക്കെതിരെ പീഡനപരാതി ഉയരുന്നത്. നാനാ പടേക്കറിനൊപ്പം ഗണേഷ് ആചാര്യയ്‌ക്കെതിരെ നടി തനുശ്രീ ദത്ത പരാതി നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ