തിരുവനന്തപുരം; ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശിയ വനിതാ കമ്മീഷൻ. പരാതിക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങൾ പുറത്ത് വിടണമെന്നാണ് കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടത്.
കമ്മിറ്റി റിപ്പോർട്ടിൽ മൂന്നു മാസത്തിനകം തുടർനടപടി സ്വീകരിക്കേണ്ടതായിരുന്നു. റിപ്പോർട്ട് വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണ്. എല്ലാ സിനിമാ പ്രൊഡക്ഷൻ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ദേശീയ വനിതാ കമ്മിഷൻ നേരിട്ട് അന്വേഷിക്കുമെന്നും വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സിനിമാ മേഖലയിൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജും ഇത് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണം. ജോലി സാഹചര്യം ഉള്‍പ്പെടെ മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്ന പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് പുറത്തുവിടാൻ തയാറായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ