ഒരു കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ്; കാക്കിപ്പട റിലീസ് മാറ്റി
ക്രിസ്മസ് റിലീസായി കാക്കിപ്പട എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിയവിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായൻ ഷെബി ചൗഘട്ട്. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റാൻ സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. മനുഷ്യർക്ക് ഒരു പേര് കൊണ്ട് പോലും മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് തീർച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണെന്നും ഷെബി കുറിച്ചു.
ഷെബി ചൗഘട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ. കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങൾ ഓരോരുത്തരും. എന്നാൽ ഖേദപൂർവ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതിൽ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു. ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങൾ പരാമർശിക്കുന്നതിനാൽ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥവന്ന് ചേർന്നിരിക്കുകയാണ്. ചിത്രത്തിൽ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളിൽ ചിലരെല്ലാം വിദേശത്താണ് അവർ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെൻസറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളു. സെൻസർ ബോഡിലെ പ്രിയപ്പെട്ടവർ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരിൽ ഉള്ള പ്രശ്നം ചൂണ്ടിക്കാട്ടിയത് അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യർക്ക് ഒരു പേര് കൊണ്ട് പോലും മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് തീർച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നൽകിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു. ഏവർക്കും ഒരിക്കൽക്കൂടി ടീം കാക്കിപ്പടയുടെ ക്രിസ്മസ് പുതുവത്സരാശംസകൾ സ്നേഹത്തോടെ *ഷെബി ചൗഘട്ട്*
പൊലീസ് കഥ
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി, എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിസംബർ 23നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ