ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മാളികപ്പുറം. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഇതെന്നാണ് താരം വിലയിരുത്തിയത്. ഇന്ന് തിയറ്ററിൽ എത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തേയും ഉണ്ണി മുകുന്ദനേയും സംവിധായകനേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എം. പദ്മകുമാർ. സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള ഹീറോ എന്നാണ് ഉണ്ണി മുകുന്ദനെ അദ്ദേഹം വിശേഷിപ്പിച്ചത്.
എം പദ്മകുമാറിന്റെ കുറിപ്പ് വായ്ക്കാം
കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാൻ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കിൽ 'മാളികപ്പുറം' അതിന്റെ വ്യക്തമായ ഉദാഹരണമാണ്… എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കിൽ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്, അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവൾ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവും കൂടിയാണ്… ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആൻ്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! ഒപ്പം സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും
സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കർ ആദ്യമായ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് ഉണ്ണി മുകുന്ദനൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ