ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ വേർപാട് സംഗീതപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിനു ഹിന്ദി ചലച്ചിത്രഗാനങ്ങളടക്കം ആലപിച്ച് ഏഴ് പതിറ്റാണ്ടോളം ആ ശബ്ദം ആരാധകർക്ക് പ്രിയങ്കരമായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ച് കഴിഞ്ഞ ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലത. ഇന്ത്യയുടെ വാനമ്പാടി കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ പ്രിയഗായികയുടെ ചില പഴയകാല ചിത്രങ്ങൾ കാണാം.
പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കർ, ഷേവന്തി മങ്കേഷ്‌കർ എന്നിവരാണ് ലതയുടെ മാതാപിതാക്കൾ. നാടക സംഗീത രംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്‌കർ. വളരെ ചെറിയ പ്രായത്തിൽ തന്നെ ലതയെ സംഗീതത്തിന്റെ ലോകത്ത് കൈപിടിച്ചുനടത്തി അച്ഛൻ തെളിച്ച പാത മകൾ തുടർന്നു. 1983ൽ ആദ്യമായി അച്ഛനൊപ്പം ശാസ്ത്രീയ സംഗീതയും നാടക ഗാനവും ആലപിച്ച അനുഭവം ഓർത്താണ് ഇരുവശവും മുടി പിന്നിക്കെട്ടിയ കൊച്ചു ലതയുടെ ചിത്രം അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. 1941 ഡിസംബർ 14ന് 12കാരിയായ ലത റേഡിയോയ്ക്ക് വേണ്ടി ആദ്യമായി സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്തു. രണ്ട് പാട്ടുകളാണ് അന്ന് ലത ആലപിച്ചത്. അന്ന് പകർത്തിയ ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ കാണാം.
13-ാം വയസ്സിലാണ് ലതയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. കുടുംബസുഹൃത്തും നവ്യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകിന്റെ സഹായത്തോടെയാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം ലഭിച്ചത്. നസന്ത് ജോഗ്‌ലേക്കറിന്റെ കിതി ഹസാൽ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്തത്. 1943ലാണ് ആദ്യത്തെ ഹിന്ദി ഗാനം ആലപിച്ചത്. പിന്നീട് നടന്നത് ചരിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ